ഉദയംപേരൂർ പത്താംമൈൽ പടിപ്പുര കള്ളുഷാപ്പിൽ വന്യജീവികളുടെ ഇറച്ചി പാകം ചെയ്തു വിൽപന നടത്തിയ കേസിൽ ഷാപ്പ് മാനേജർ ബാബു കസ്റ്റഡിയിൽ. 20 കിലോഗ്രാം മ്ലാവിറച്ചി കറിയാക്കിയതു കൂടാതെ ഏഴു കിലോഗ്രാം തൂക്കമുള്ള ഉടുമ്പിനെ കശാപ്പു ചെയ്ത നിലയിൽ കണ്ടെത്തി.
മൂന്നാറിലെ ആനക്കുളം കേന്ദ്രീകരിച്ച് ആന വേട്ടയടക്കമുള്ള കേസുകളിൽ പ്രതികളായ നായാട്ടു സംഘമാണു നഗരത്തിലെയും പരിസരങ്ങളിലെയും ഷാപ്പുകളിലേക്കു വന്യജീവികളെ, ജീവനോടെയും ഇറച്ചി രൂപത്തിലും എത്തിച്ചിരുന്നത്. വെടിവച്ചും കെണിയൊരുക്കിയും ആയിരുന്നു ഇവയെ പിടികൂടിയിരുന്നത്.
നായാട്ടു സംഘത്തിൽ അംഗമായ ചമ്പക്കര സ്വദേശിയായ ഇടനിലക്കാരൻ വഴിയാണ് ഷാപ്പുകൾക്ക് ആവശ്യാനുസരണം ഇറച്ചി എത്തിച്ചിരുന്നത്. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഷാപ്പുകളിലെ സ്ഥിരം പറ്റുപടിക്കാരായ പ്രമുഖരുടെ ആവശ്യാനുസരണമായിരുന്നു ഓർഡറുകൾ എടുത്തിരുന്നത്.
വൻ ഡിമാൻഡ് ഉണ്ടായിരുന്ന ഇത്തരം സ്പെഷലുകൾ മോഹവിലയ്ക്കായിരുന്നു ഷാപ്പുകളിൽ വിറ്റിരുന്നത്. കാട്ടുപോത്ത്, കാട്ടുപന്നി, മാൻ, പെരുമ്പാമ്പ്, തവള തുടങ്ങിയ നിരോധിക്കപ്പെട്ട മാംസവിഭവങ്ങളും ഇവിടെ വിൽപന നടത്തിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.
നഗരത്തിലെയും പരിസരത്തെയും പ്രമുഖ ഷാപ്പുകളിൽ വന്യ ജീവികളുടെ മാംസം സ്പെഷൽ വിഭവമായി കെടുക്കുന്നുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ എൻ.പി. ദിനേശിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ക്രൈം ഡിറ്റാച്ച്മെന്റ് എസിപി ബിജി ജോർജിന്റെ നേതൃത്വത്തിലുള്ള നിഴൽ പൊലീസ് ഒരാഴ്ചയോളം ഷാപ്പുകളിൽ നിരീക്ഷണം നടത്തിയ ശേഷമായിരുന്നു നടപടി.
നിഴൽ പൊലീസ് എസ്ഐ ഹണി കെ. ദാസ്, ഉദയംപേരൂർ എസ്ഐ കെ.എ. ഷിബിൻ, ഉദ്യോഗസ്ഥരായ നിസാർ, ഹരിമോൻ, അഫ്സൽ, സാനുമോൻ, വിശാൻ, സാനു, അനിൽ, ശ്യാം, സുനിൽ, ഷൈമോൻ എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധന അഞ്ചു മണിക്കൂറോളം നീണ്ടു.