വിവാഹദിവസം മൈലാഞ്ചിമൊഞ്ചും കണ്ണഞ്ചുന്നവസ്ത്രവും സർവാഭരണങ്ങളും അണിഞ്ഞ് രാജകുമാരിയെപ്പോലെയാകാനാണ് ഓരോ വധുവും ആഗ്രഹിക്കുന്നത്. എന്നാൽ ഇവരിൽ നിന്നും വ്യത്യസ്തയാവുകയാണ് തസ്നിം ജാര എന്ന പെൺകുട്ടി. നിലാവുപോലുള്ള മുഖത്തിന് കാന്തികൂട്ടിയത് പുഞ്ചിരിമാത്രം. മുത്തശ്ശിയുടെ വെളുത്ത കോട്ടൺ സാരി ധരിച്ച് ലാളിത്യത്തിന്റെ പ്രതീകമായിട്ടാണ് തസ്നിം എത്തിയത്. തന്റെ വിവാഹനിമിഷങ്ങളെക്കുറിച്ച് തസ്നിം പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പ് ചിന്തിപ്പിക്കുന്നതാണ്.
വിവാഹദിവസം മേക്കപ്പ് ഇല്ലാതെ മുത്തശ്ശിയുടെ കോട്ടൺസാരി മാത്രം അണിഞ്ഞ് എത്തിയ എന്നോട് നിരവധിപേർ ചോദിച്ചു എന്തിനായിരുന്നു ഇങ്ങനെ ചെയ്തതെന്ന്. അവർക്കുള്ള മറുപടിയാണ് ഈ കുറിപ്പ്.
പലപ്പോഴും ഞാൻ അതിശയിച്ചിട്ടുണ്ട് എന്തിനാണ് പെൺകുട്ടികൾ നിരവധി ആഭരണങ്ങളും മേക്കപ്പും വിലകൂടിയ വസ്ത്രങ്ങളുമണിഞ്ഞ് എത്തുന്നതെന്ന്. ഇവയൊക്കെ കുടുംബത്തിന്റെ സാമ്പത്തികശേഷിയും പ്രൗഢിയും വിളിച്ചോതാൻ മാത്രമല്ല, കാലാകാലങ്ങളായി പാലിക്കുന്ന രീതികൾ പിന്തുടരാൻ നിർബന്ധിതരാവുകയാണ് അവർ.
പലവിവാഹങ്ങളിലും ആളുകൾ അന്വേഷിക്കുന്നത് പെൺകുട്ടി സുന്ദരിയാണോ, എത്ര സ്ത്രീധനമുണ്ട്, ഏത്ര രൂപയായിക്കാണും വിവാഹ വസ്ത്രത്തിന്? എന്നൊക്കയൊയിരിക്കും. ഇതൊക്കെ കേട്ട് വളർന്ന ഒരു പെൺകുട്ടി കുറച്ച് മുതിർന്ന കഴിയുമ്പോഴേ പതുക്കെ അവളുടെ വിവാഹത്തിന് എങ്ങനെ ഒരുങ്ങണം, ഏത് മേക്കപ്പ് ആർട്ടിസ്റ്റിനെ വയ്ക്കണം എന്നൊക്കെ മനസിൽ ആലോചിച്ചു തുടങ്ങുകയും ചെയ്യും. കാരണം സമൂഹം അവളെ ‘ഇങ്ങനെ ഒന്നും പോര കല്യാണ ദിവസം’ എന്ന് പറഞ്ഞു പഠിപ്പിച്ചിട്ടുണ്ടാകും. എന്നിട്ട് പണം മുടക്കി മേക്ക് ഓവർ നടത്തി അവർ സ്വയം മറ്റൊരാൾ ആകുന്നു. സ്വന്തം വിവാഹത്തിന് മറ്റൊരാളായി ആത്മവിശ്വാസമില്ലാതെ നിൽക്കേണ്ട അവസ്ഥയാണ് മിക്ക പെൺകുട്ടികൾക്കും. വിലകൂടിയ വസ്ത്രങ്ങൾ പിന്നീട് ഒരിക്കലും ഉപയോഗിക്കാൻ പോലും സാധിക്കില്ല.
ഒരു പെൺകുട്ടി ആത്മവിശ്വാസത്തോടെ വിവാഹപ്പന്തലിൽ നിൽക്കണമെങ്കിൽ അവൾ വൈറ്റനിങ് ലോഷനോ വിലകൂടിയ നെക്ലേസോ ഒന്നു ധരിക്കേണ്ട ആവശ്യമില്ല. ഞാൻ എന്റെ വിവാഹപ്പന്തലിലേക്ക് വെളുത്ത സാരിയുടുത്ത് ആഭരണങ്ങളില്ലാതെ മേക്കപ്പ് ഇല്ലാതെ വന്നത് എല്ലാവരെയും കൊണ്ട സിംപിൾ എന്നു പറയിക്കാനൊന്നുമല്ല, അത് ഏറെ അർത്ഥപൂർണമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷെ കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നുമൊക്കെ വലിയ എതിർപ്പുണ്ടായിരുന്നു. വധുവിനെ പോലെ ഒരുങ്ങാത്തത് കൊണ്ട് മാത്രം എന്റെയൊപ്പം നിന്നു ഫോട്ടോ എടുക്കാൻ പോലും വരില്ല എന്നു പലരും പറഞ്ഞു. എന്നാൽ എന്നെ അഭിമാനത്തോട് കൂടി ചേർത്തു നിർത്തി അരികിലിരുത്തിയ ഒരാളുണ്ട് എന്റെ നല്ല പാതി ഖാലിദ്, പിന്നെ എന്റെ കാഴ്ചപ്പാടിനെ ഉൾക്കൊണ്ട കുടുംബാംഗങ്ങളും ഉണ്ട് സ്റ്റീരിയോ ടൈപ്പുകളിൽ നിന്ന് മാറി നിൽക്കാൻ എന്നെ പിന്തുണച്ചവർ.