ഒരു നൊടിയിട പോലും ദൃഷ്ടി പതറാന്‍ പാടില്ല. ഏകാഗ്രതയെ പരീക്ഷിയ്ക്കാന്‍ ചുറ്റും കൂടിയവരുടെ സംസാരമോ ഒരു ഇലയനക്കമോ കാറ്റോ പോലും കടന്നു വന്നേയ്ക്കാം. പക്ഷെ കഠിനമായ പരിശീലനം കൊണ്ടു നേടിയ ശ്രദ്ധയും ബാലന്‍സും ഗുരുത്വവും കളിയെയും കാലാകാരനേയും കാക്കും. ഒടുവില്‍ മംഗളം ചൊല്ലി, അനുഗ്രഹം നല്‍കി ദക്ഷിണയും വാങ്ങി തൊഴുത് പണിയ്ക്കനും കഥയുടെ ശീലുകളും മെല്ലെ പടിയിറങ്ങി മറയും.
നാടന്‍ കലാരൂപങ്ങളിലെ അത്ഭുതമായ നോക്കുവിദ്യ പാവകളി. മൂക്കിനും ചുണ്ടിനും ഇടയിലുള്ള ഇത്തിരിയിടത്ത് ഉറപ്പിച്ചു നിര്‍ത്തിയ തണ്ട് എന്ന് വിളിയ്ക്കുന്ന നീളമുള്ള വടിയില്‍ ആടുന്നത് ഭീമനോ ബകനോ ഹനുമാനോ ആകാം. കഥ രാമായണമോ മാഹാഭാരതമോ ആകാം. ലോകത്തിന് മുന്നില്‍ അത്ഭുതമാണ് അന്യം നിന്ന് പോയിക്കൊണ്ടിരിയ്ക്കുന്ന ഈ തനത് പാരമ്പര്യകലാരൂപം.
കോട്ടയം ജില്ലയിലെ ഉഴവൂരിനടുത്ത് മോനിപ്പള്ളി ഗ്രാമത്തിലെ രഞ്ജിനി എന്ന പതിനെട്ടുവയസ്സുകാരിയാണ് ഇന്ന് ഭൂമുഖത്ത് നോക്കുവിദ്യ പാവകളി അറിയാവുന്ന ഒരേഒരാള്‍. മൂഴിക്കല്‍ പങ്കജാക്ഷിയമ്മയുടെ മകളുടെ മകളാണ് രഞ്ജിനി. അഞ്ചു വർഷം മുൻപുവരെ പാവകളികലാരംഗത്ത് സജീവമായിരുന്ന പങ്കജാക്ഷിയമ്മ ആരോഗ്യപരമായ പ്രശ്നങ്ങളാല്‍ അരങ്ങിനോട് വിടപറഞ്ഞു. അതിന് മുൻപു തന്നെ തന്റെ കലാപാരമ്പര്യത്തിന്റെ തുടര്‍ച്ചയായി കൊച്ചുമകളെ പാവകളി പഠിപ്പിയ്ക്കാന്‍ തുടങ്ങിയിരുന്നു. പരിശീലനം പൂര്‍ണ്ണമാകുന്നതിന് മുൻപു തന്നെ എണ്‍പത്തിയൊന്നുകാരിയായ പങ്കജാക്ഷിയമ്മയുടെ തലച്ചോറില്‍ മറവിയുടെ കിളികള്‍ ചേക്കേറിത്തുടങ്ങിയിരുന്നു. ഇപ്പോള്‍ കഥകള്‍ പങ്കജാക്ഷിയമ്മയുടെ കലങ്ങിയ മനസ്സിലും ഓര്‍മ്മയിലും മാത്രം ഇടയ്ക്ക് തെളിഞ്ഞുവരും.