നൂറ്റൊന്നു ശതമാനം മനപ്പൊരുത്തമുള്ള രണ്ടു സുഹൃത്തുക്കൾ. 17 വർഷം ഒന്നിച്ചു കളിച്ചു വളർന്നവർ. പ്ലസ്ടു പരീക്ഷാഫലം വന്നപ്പോൾ ഇവരുടെ മാർക്കുകൾ തമ്മിലും അസാധാരണ പൊരുത്തം – ഇരുവർക്കും 94.2%! രണ്ടുപേരും സ്കൂൾ ടോപ്പേഴ്സ്. ഇവരുടെ മാതാപിതാക്കൾക്കോ അടുത്ത സുഹൃത്തുക്കൾക്കോ പരീക്ഷാഫലത്തിൽ ഒട്ടും അദ്ഭുതമില്ല. മനപ്പൊരുത്തത്തെക്കാൾ വരില്ലല്ലോ മാർക്കിലെ പൊരുത്തമെന്ന് അവർ മന്ദഹസിക്കും. ഈ സുഹൃത്തുക്കളുടെ പേര് വിഷാൽ വിനോദും നയൻതാര പ്രദീപും–കൂട്ടുകാരുടെ വിച്ചുവും താരയും.
വിഷാലിന്റെയും നയൻതാരയുടെയും സൗഹൃദകഥ കേൾക്കണമെങ്കിൽ ഇവരുടെ മാതാപിതാക്കൾ തമ്മിലുള്ള അസാധാരണ സൗഹൃദത്തിന്റെ ഫ്ലാഷ്ബാക്കിൽ തുടങ്ങണം. വർഷങ്ങൾക്കു മുൻപ് റിയാദിലെ അൽറബിയ കമ്പനിയിലെ എൻജിനീയറിങ് വിഭാഗം ടെക്നിക്കൽ അസിസ്റ്റന്റ് പ്രദീപ് എറണാകുളം സ്വദേശി സിന്ധുപ്രഭയെ വിവാഹം കഴിച്ചു റിയാദിലേക്കു മടങ്ങുന്നു. പുതിയ ചുറ്റുപാടുകളുമായി ഇണങ്ങാൻ കഴിയാതെ വിഷമിച്ച സിന്ധുവിന് ആശ്വാസമായി അവിടെ ആലപ്പുഴക്കാരി രശ്മിയെന്ന കൂട്ടുകാരിയെ ലഭിച്ചു. ഒരേ വില്ലയിൽ രണ്ട് ഭാഗങ്ങളിലായി ഇരു കുടുംബങ്ങളും താമസം തുടങ്ങി. അൽ അലിയ ഇന്റർനാഷനൽ സ്കൂളിൽ ഇരുവരും അധ്യാപകരായി ജോലിക്കു കയറിയപ്പോൾ സൗഹൃദം സഹോദരസ്നേഹമായി വളർന്നു.
ഒരാഴ്ചയുടെ ഇടവേളയിൽ ഇരു ദമ്പതിമാർക്കും കുട്ടികൾ ജനിച്ചു. പ്രദീപ്–സന്ധ്യ ദമ്പതികളുടെ മകളായി നയൻതാരയും രശ്മി–വിനോദ് ദമ്പതികളുമായി മകനായി വിഷാലും. അച്ഛനമ്മമാർ തമ്മിലുള്ള സൗഹൃദം കുട്ടികളിലും വളർന്നപ്പോൾ ഇവർ ഏറ്റവുമടുത്ത സുഹൃത്തുക്കളായി. അമ്മമാർ പഠിപ്പിക്കുന്ന സ്കൂളിൽ തന്നെ മക്കളുടെ പഠനവും. പരീക്ഷാ പേപ്പറിൽ ഇരുവർക്കും ഒരേപോലുള്ള തെറ്റുകളാകും സംഭവിക്കാറെന്ന് രശ്മി. മിക്കപ്പോഴും ഒരേ മാർക്കും.