ആഢംബര ഫോണുകളുടെ പ്രൗഡിയുള്ള സ്‌ക്രീന്‍ തുടങ്ങി അസൂയാവഹമായ പല ഫീച്ചറുകളും പേറിയാണ് സാംസങ് ഗ്യാലക്‌സി S8 വിപണിയിലേക്കെത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ തെറ്റില്‍ നിന്നു പാഠം ഉള്‍ക്കൊണ്ടു നിര്‍മിച്ചതാണ് പുതിയ ഹാൻഡ്സെറ്റ്. പക്ഷെ, തങ്ങളുടെ ഡിസൈനര്‍മാര്‍ എടുത്ത ഒരു തീരുമാനം ഉപയോക്താക്കള്‍ എങ്ങനെ സ്വീകരിക്കുമെന്നതിനെ കുറിച്ചോർത്ത് കമ്പനി മേധാവികള്‍ ഇപ്പോള്‍ ഉറക്കം കളയുകയാണ്.
ഫിങ്ഗര്‍പ്രിന്റ് സ്‌കാനര്‍ ആണു വില്ലന്‍. കൃത്യമായി പറഞ്ഞാല്‍ അതു വയ്ക്കാന്‍ തങ്ങളുടെ ഡിസൈനര്‍മാരും മറ്റും കണ്ടുപിടിച്ച സ്ഥലം! നേരത്തെ വന്ന ഊഹാപോഹങ്ങള്‍ ശരിവച്ച്, S8ലും, S8 പ്ലസിലും പിന്‍ക്യാമറയ്ക്കടുത്തേക്കാണ് ഈ ബട്ടണിനെ 'നാടുകടത്തിയരിക്കുന്നത്'!
സ്‌ക്രീനില്‍ കൂടുതല്‍ സ്ഥലം സൃഷ്ടിക്കാനാണ് സാംസങ് ഈ പണി കാണിച്ചത്. ഈ തീരുമാനം വഴി ബോഡിയുടെ 83 ശതമാനവും സ്‌ക്രീന്‍ കൊണ്ടു നിറയ്ക്കാന്‍ കമ്പനിക്കായി. ഫോണിന്റെ താഴെയുള്ള ഇടുങ്ങിയ ബീസലില്‍ ഹോം ബട്ടണ് സ്ഥലമൊരുക്കാനുമാകുമായിരുന്നില്ല. ഫിങ്ഗര്‍പ്രിന്റ് സ്‌കാനര്‍ ഒഴിവാക്കുകയായിരുന്നു മറ്റൊരു മാര്‍ഗം. പക്ഷെ, ''സാംസങ് പേ'' ഉപയോഗിക്കുന്നവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ യഥാര്‍ഥമാണെന്നു തെളിയിക്കാന്‍ ഈ ഫീച്ചര്‍ അനിവാര്യവുമായരുന്നു. മറ്റു സാധ്യതകള്‍ ആരായാതിരുന്നത് സമയക്കുറവുകൊണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.