ദയവായി ഒരു മാസം കൂടി കാത്തിരിക്കൂ എന്നുള്ള അറിയിപ്പ് വിവാഹം റജിസ്റ്റർ ചെയ്യാനെത്തിയ വരനെ ചൊടിപ്പിച്ചു. കല്യാണം നടത്താൻ വാശിപിടിച്ചു ബഹളം വച്ചെങ്കിലും അവസാനം നിരാശയായിരുന്നു ഫലം. പ്രായം തികയാത്തതിനാൽ വിവാഹം റജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്നാണ് റജിസ്ട്രാർ ഓഫിസ് പടിക്കൽ യുവാവ് ബഹളം വച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.45ന് കോന്നി സ്വദേശിയായ യുവാവാണ് വധുവിനെയും കൂട്ടി വിവാഹ റജിസ്ട്രേഷന് കറുകച്ചാൽ സബ് റജിസ്ട്രാർ ഓഫിസിൽ എത്തിയത്.
ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ചപ്പോഴാണ് വരന് നിയമ പ്രകാരം വിവാഹം കഴിക്കുന്നതിനുള്ള പ്രായ പരിധിയായ 21 വയസ്സ് തികയാൻ ഒരു മാസംകൂടി കഴിയണമെന്ന് കണ്ടെത്തിയത്. വധുവിന് 18 വയസ്സ് കഴിഞ്ഞിരുന്നു. വരന് 21 തികയാത്തതിനാൽ വിവാഹം റജിസ്റ്റർ ചെയ്യാൻ ആവില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുകയായിരുന്നു. സംഭവമറിഞ്ഞ് യുവാവ് പ്രതിഷേധിക്കുകയായിരുന്നു. ഇന്ന് തന്നെ കല്യാണം കഴിക്കണമെന്ന് വാശിപിടിച്ചെങ്കിലും അവസാനം ബന്ധുക്കൾ അനുനയിപ്പിച്ചു. കൂത്രപ്പള്ളി സ്വദേശിനിയായ യുവതിയും കോന്നി സ്വദേശിയായ യുവാവും പ്രണയത്തിലായിരുന്നു.