‘ഞാൻ ബെംഗളൂരുവിലാണ് താമസിക്കുന്നത്. നാട്ടിലെത്തിയാൽ രാത്രിയിലുള്ള ബെംഗളൂരു ബസിലാണ് പതിവായി മടങ്ങി പോകുന്നത്. ഇത്തവണയും ബെംഗളൂരുവിലേക്ക് പോകാൻ ബസ് കാത്ത് നിൽക്കുന്പോഴാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടാകുന്നത്. അതും യാതൊരു പ്രകോപനവും കൂടാതെ. ഞങ്ങൾക്കും ഇവിടെ ജീവിക്കണ്ടേ?’’ തൃശൂരിൽ പൊലീസ് മർദനത്തിനിരയായ ട്രാൻസ്ജെൻഡർ മോഡലും വനിതയുടെ കവർ ഗേളുമായിരുന്ന ദീപ്തി കല്യാണി ചോദിക്കുന്നു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ബെംഗളൂരുവിലേക്ക് പോകാനായി തൃശൂരില്‍ എത്തിയതായിരുന്നു മോഡലും നർത്തകിയുമായ ദീപ്തിയും കുടുംബശ്രീ പ്രവർത്തകരായ രാഗരഞ്ജിനിയും അലീനയും.
ഭക്ഷണം കഴിച്ച് തൃശൂർ സ്റ്റാൻഡിനടുത്തുള്ള ഹോട്ടലിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോഴാണ് പൊലീസ് എത്തി യാതൊരു പ്രകോപനവും കൂടാതെ തല്ലിയത്. ജീപ്പിലെത്തിയ പൊലീസിനോട് ബെംഗളൂരു പോകുകയാണ് എന്ന് പറഞ്ഞിരുന്നുവെങ്കിലും അത് കേൾക്കാൻ പോലും തയാറായില്ലെന്ന് ദീപ്തി വനിത ഓൺലൈനോട് പറഞ്ഞു. ജീപ്പില്‍ നിന്ന് പുറത്തിറങ്ങിയ പൊലീസുകാർ ചൂരല്‍വടിയെടുത്ത് തലങ്ങുംവിലങ്ങും അടിച്ചു. കൂട്ടത്തിൽ ഒരൊറ്റ വനിത പൊലീസ് പോലും ഉണ്ടായിരുന്നില്ല. വേദനയെടുത്ത് അലറിക്കരഞ്ഞെങ്കിലും പൊലീസിന് നിർത്താൻ ഭാവമില്ലായിരുന്നു.– തൃശൂർ ജില്ല ആശുപത്രിയിലിരുന്ന് സംഭവങ്ങൾ വിശദീകരിക്കുമ്പോൾ പലപ്പോഴും ദീപ്തി പൊട്ടിക്കരഞ്ഞു.