നൊന്തുപ്രസവിച്ച അമ്മയുടെ അന്ത്യകർമ്മങ്ങൾ ചെയ്യാനുമെങ്കിലും തങ്ങളുടെ ഏക മകൻ തിരികെ വരുമെന്ന പ്രതീക്ഷയിലാണ് ഈ അച്ഛൻ. രാധാകൃഷ്ണന്റെയും ജലജയുടെയും മകൻ ബിനോയ് വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങി പോയിട്ട് വർഷം എട്ടായി. പാലക്കാടെ കൊടുവായൂരുളള വീട്ടിൽ മരിച്ച ഭാര്യയുടെ ചിതാഭസ്മവുമായി ഈ അച്ഛൻ കാത്തിരിക്കുകയാണ്, മകനെ കണ്ട് പൊട്ടി കരയാനും ഭാര്യയുടെ അവസാന ആഗ്രഹം സഫലമാക്കാനും.
മാർച്ച് 15നാണ് ജലജ മരിച്ചത്. 25ന് നടക്കുന്ന മരണാനന്തര ചടങ്ങുകൾക്കെങ്കിലും മടങ്ങി വരൂ എന്നാണ് ഫെയ്സ് ബുക്കിലൂടെ മകനോട് രാധാകൃഷ്ണൻ അപേക്ഷിക്കുന്നത്. എട്ട് വർഷം മുമ്പ് ഹോട്ടൽമാനേജ്‌മെന്റ് പഠനം പൂർത്തിയാക്കാതെ ഇടയ്ക്ക് വച്ച് പഠനം നിർത്തിയതിന് മകനെ ശാസിച്ചതാണ് ഈ അച്ഛൻ. ഏതൊരച്ഛനെയും പോലെ ബിനോയ്‌യുടെ നന്മയ്ക്ക് വേണ്ടിയാണ് അച്ഛൻ അവനെ ശകാരിച്ചതെങ്കിലും അത് അവന് ഇഷ്ടമായില്ല. അന്ന് വീട് വിട്ടിറങ്ങിയ മകനെ ഒരുനോക്കുകാണാൻ കൊതിച്ചിരിക്കുകയായിരുന്നു എട്ടു വർഷമായി ഈ അച്ഛനും അമ്മയും.
അന്ന് 20 വയസായിരുന്നു മകന് പ്രായം. ഇപ്പോൾ ബിനോയ്ക്ക് 28 വയസ്സ്. ഇടയ്ക്ക് സുഹൃത്തുക്കൾ ബിനോയിയെ ബാഗ്ലൂരിൽ വച്ച് കണ്ടെന്ന് പറഞ്ഞിരുന്നു. തുടർന്ന് ബാഗ്ലൂരിൽ അന്വേഷിച്ചെങ്കിലും ബിനോയിയെ കണ്ടെത്താനായില്ല. അവൻ പ്രിയപ്പെട്ട അമ്മയുടെ അന്ത്യകർമ്മങ്ങൾ ചെയ്യാനെങ്കിലും മടങ്ങി വരുമെന്ന് രാധാകൃഷ്ണൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇനി അവനെ കാത്തിരിക്കാൻ കൊടുവായൂരിലെ വീട്ടിൽ അമ്മയില്ല. മകന്റെ വേർപാടിലും കൂട്ടായി ഉണ്ടായിരുന്ന ഭാര്യയും മരിച്ചതോടെ നഷ്ടപ്പെട്ട മകൻ മാത്രമായി രാധാകൃഷ്ണന് ജീവിക്കാനുള്ള ഏക പ്രതീക്ഷ.
നിരവധി പേരെ കണ്ടെത്താൻ സഹായിച്ച ഫെയ്സ്ബുക്കിലൂടെ അമ്മയുടെ മരണ വിവിരം അറിഞ്ഞ് അന്ത്യകർമങ്ങൾ ചെയ്യാൻ ഏകമകനെത്തുമെന്നാണ് ഈ അച്ഛൻ പ്രതീക്ഷിക്കുന്നത്. ഇതിനോടകം രാധാകൃഷ്ണന്റെ എഫ്ബി പോസ്റ്റ് നിരവധി പേരാണ് ഷെയർ ചെയ്തത്. നമുക്കും ഈ വാർത്ത ഷെയർ ചെയ്യാം. അന്ത്യകർമ്മങ്ങൾ ചെയ്യാനെങ്കിലും ഈ അച്ഛന്റെ അടുത്തേക്ക് ഓടിയെത്തട്ടെ ഈ മകൻ.