ആദ്യ 10 ഓവറില്‍ ആറും സ്പിന്നര്‍മാര്‍ക്ക്; കൂറ്റനടിക്ക് തടയിട്ട ആര്‍സിബിയുടെ തന്ത്രം

സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരെ ജയിച്ചു കയറുന്നതിന് മുന്‍പ് സീസണില്‍ ഒരു മല്‍സരം പോലും രണ്ടാമത് ബോള്‍ ചെയ്ത് ആര്‍സിബി ജയിച്ചിരുന്നില്ല. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബിയുടെ നാല് ബോളര്‍മാരാണ് ഹൈദരാബാദിന് എതിരെ 50ന് മുകളില്‍ റണ്‍സ് വഴങ്ങിയത്. എന്നാല്‍ ടൂര്‍ണമെന്റില്‍ ഒരുസമയത്തും ക്ലിക്ക് ആവാതെയിരുന്ന ആര്‍സിബിയുടെ ബോളിങ് നിര ഹൈദരാബാദിന്റെ കൂറ്റനടിക്കാര്‍ക്ക് പൂട്ടിട്ടു. സീസണില്‍ ഉടനീളം പഴികേട്ട ബോളര്‍മാരെ വെച്ച് ഡുപ്ലസിസ് എങ്ങനെ ടീമിനെ ജയത്തിലേക്ക് എത്തിച്ചു എന്ന ചോദ്യമാണ് ഉയരുന്നത്.

ഹൈദരാബാദിന്റെ ബിഗ് ഹിറ്റേഴ്സിന് മുന്‍പിലേക്ക് തന്റെ സ്പിന്നര്‍മാരെ ഇറക്കിയാണ് ഡുപ്ലെസിസ് തുടങ്ങിയത്. ആദ്യ ഓവര്‍ നല്‍കിയത് ഇടംകയ്യന്‍ സ്പിന്നര്‍ വില്‍ ജാക്സിന്റെ കൈകളിലേക്ക്. രണ്ട് ഓവറില്‍ വില്‍ ജാക്സ് 23 റണ്‍സ് വഴങ്ങിയെങ്കിലും  ട്രാവിസ് ഹെഡ്ഡിന്റെ ഭീഷണി ആദ്യ ഓവറില്‍ തന്നെ ജാക്സ് ഒഴിവാക്കി. 3-1ലേക്ക് ഹൈദരാബാദ് വീണു. 

പവര്‍പ്ലേയില്‍ മൂന്ന് ഓവറും എറിഞ്ഞത് ആര്‍സിബിയുടെ സ്പിന്നര്‍മാരാണ്. നാല് വിക്കറ്റുകള്‍ പവര്‍പ്ലേയില്‍ വീണപ്പോള്‍ അതില്‍ രണ്ടും സ്വപ്നില്‍ സിങെറിഞ്ഞ അഞ്ചാം ഓവറിലായിരുന്നു. മര്‍ക്രമിനേയും ക്ലാസനേയുമാണ് സ്വപ്നില്‍ സിങ് മടക്കിയത്. 3 ഓവറില്‍ 40 റണ്‍സ് വിട്ടുകൊടുത്തെങ്കിലും ഹൈദരാബാദിന്റെ കൂറ്റനടിക്കാന്‍ ക്രീസില്‍ നിലയുറപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സ്വപ്നിലിനായി. ആദ്യ 10 ഓവറില്‍ ആറും സ്പിന്നര്‍മാരുടെ കൈകളിലേക്കാണ് ഡുപ്ലെസിസ് പന്ത് നല്‍കിയത്. എന്നാല്‍ അടുത്ത 10 ഓവറില്‍ സ്പിന്നര്‍മാര്‍ എറിഞ്ഞത് മൂന്നോവറും.

പവര്‍പ്ലേയില്‍ തന്നെ 56-4ലേക്ക് വീണതോടെ 206 റണ്‍സ് ചെയ്സ് ചെയ്യുന്നതില്‍ ഹൈദരാബാദ് ബാക്ക്ഫൂട്ടിലേക്ക് വീണു. ഹൈദരാബാദിന്റെ എട്ട് വിക്കറ്റുകള്‍ വീണപ്പോള്‍ അഞ്ചും സ്വന്തമാക്കിയത് സ്പിന്നര്‍മാരാണ്. 

RCB bowlers performance against Hyderabad