പരമ്പരയിൽ സമ്പൂർണ ജയം ലക്ഷ്യമിട്ട് ഇന്ത്യ; കാര്യവട്ടത്ത് പരിശീലനം

തിരുവനന്തപുരം ഏകദിനത്തിനു മുന്നോടിയായി ടീം ഇന്ത്യ കാര്യവട്ടം സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്നു. രാത്രി എട്ടുമണി വരെയാണ് ഇന്ത്യയുടെ പരിശീലന സെഷൻ. അവസാന മൽസരവും ജയിച്ചു പരമ്പരയിൽ സമ്പൂർണ ജയം സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 

അഞ്ചുമണിയോടെയാണ് ഇന്ത്യൻ ടീം പരിശീലനഗ്രൗണ്ടിലെത്തിയത്. ഇന്നലെ ടീമിനൊപ്പം ചേർന്ന പരിശീലകൻ രാഹുൽ ദ്രാവിഡാണ് അദ്യം മൈതാനത്തെത്തിയത്. രോഹിത്  ശർമ്മ, വിരാട് കോലി , ഹർദിക് പാണ്ട്യ  മുഹമ്മദ് ഷമി എന്നിവർ പരിശീലന സെഷനിൽ പങ്കെടുത്തില്ല. പിന്നാലെ ടീം നെറ്റ്സിൽ പരിശീലനം ആരംഭിച്ചു. വെല്ലുവിളി നിറഞ്ഞ പിച്ചാണ് കാര്യവട്ടം മൈതാനത്തേത് എന്നാണ് ചരിത്രമെന്ന് ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോഡ് പറഞ്ഞു.

പരമ്പര കൈവിട്ടെങ്കിലും ഏകദിന ലോകകപ്പിന് മുൻപ് പരമാവധി മത്സര പരിചയം നേടുകയാണ് ലക്ഷ്യമെന്ന് ലങ്കൻ പരിശീലകൻ ക്രിസ് സിൽവർ വുഡ്. പരുക്കേറ്റ പതും നിസ്സംഗ നാളെയും കളിക്കാൻ സാധ്യതയില്ലെന്നും പരിശീലകൻ പറഞ്ഞു. ഉച്ചക്ക് ഒരു മണി മുതലായിരുന്നു ലങ്കൻ ടീമിന്‍റെ പരിശീലനം.

ഇതിനിടയില്‍ ഇന്ത്യൻ ടീമംഗങ്ങൾ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ ചഹൽ എന്നിവരാണ് ക്ഷേത്രത്തിൽ എത്തിയത്.

Indian team practicing at Karyavattom stadium