ലോകകപ്പില്‍ ഇന്നലെ സമനിലകളുടെ ദിവസം

ചിത്രത്തിന് കടപ്പാട്- Molly Darlington/ REUTERS

ലോകകപ്പില്‍  ഇന്നലെ സമനിലകളുടെ ദിവസം.  ഗ്രൂപ്പ്  ഡിയിലെ ഡെന്‍മാര്‍ക്ക്–തുനീസിയ മല്‍സരവും   ഗ്രൂപ്പ് സിയിലെ  പോളണ്ട്–മെക്സിക്കോ മല്‍സരവും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. 

ഒച്ചോവയെപ്പറ്റി ഒരക്ഷരം മിണ്ടരുത്.. പോളണ്ട് സൂപ്പര്‍ താരം ലെവന്‍ഡോവ്സ്കിയുടെ മനസ്സിലിപ്പോള്‍ ഇങ്ങനെയാകും. താരം പെനല്‍റ്റി പാഴാക്കിയ  മ‍ല്‍സരത്തില്‍ ഇരു ടീമുകള്‍ക്കും സ്കോര്‍ ചെയ്യാനായില്ല. മെക്സിക്കോ ആധിപത്യം പുലര്‍ത്തിയ ആദ്യപകുതിയില്‍ ഗോള്‍കീപ്പര്‍ വോയ്സിച് സസെസ്നിയുടെ തകര്‍പ്പന്‍ സേവുകള്‍ പോളണ്ടിന് രക്ഷയായി. രണ്ടാം പകുതിയില്‍ പെനല്‍റ്റി രക്ഷപെടുത്തി ഒച്ചോവയും കരുത്തുകാട്ടി.

ഗ്രൂപ്പ് ഡിയിലെ മല്‍സരത്തില്‍ ഡെന്‍മാര്‍ക്ക് തുനീസിയ മല്‍സരവും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.  പന്തടക്കത്തിലും പാസിങ്ങിലും മുന്നില്‍ നിന്ന ഡെന്‍മാര്‍ക്കിന് ലഭിച്ച അവസരങ്ങളൊന്നും മുതലാക്കാനായില്ല. ഡെന്‍മാര്‍ക്ക് ഗോളി കാസ്പര്‍ ഷ്മൈക്കലിന്‍റെയും തുനീസിയന്‍ ഗോള്‍കീപ്പര്‍ അയ്മന്‍ ഡെഹ്മന്‍റേയും മികച്ച സേവുകള്‍ കളിയില്‍ നിര്‍ണായകമായി.