ട്വന്റി 20 ലോകകപ്പ്; ഇന്ന് ഓസ്ട്രേലിയ- ശ്രീലങ്ക പോരാട്ടം

ട്വന്റി 20 ലോകകപ്പിലെ ഇന്നത്തെ ഏക മല്‍സരത്തില്‍ ഓസ്ട്രേലിയ ശ്രീലങ്കയെ നേരിടും.  ആദ്യമല്‍സരത്തിലെ പ്ലെയിങ് ഇലവനെ ഇന്നും നിലനിര്‍ത്തുമെന്ന് ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് പറഞ്ഞു. സ്റ്റീവ് സ്മിത്തിനെയും ഫോമിലുള്ള കാമറൂണ്‍ ഗ്രീനിനെയും ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഓസീസ് താരങ്ങളും ക്രിക്കറ്റ് വിദഗ്ദരും ആവശ്യപ്പെട്ടിരുന്നു. നാലരയ്ക്കാണ് മല്‍സരം.

ആദ്യ മല്‍സരത്തില്‍ തോറ്റതോടെ കിരീടം നിലനിര്‍ത്താനിറങ്ങിയ ഓസ്ട്രേലിയയുടെ ലോകകപ്പ് പ്രതീക്ഷകള്‍ തുലാസിലായി. ന്യൂസീലന്‍ഡും, ഇംഗ്ലണ്ടും ശ്രീലങ്കയും ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിന്ന് സെമിയിലെത്തുന്ന രണ്ടുടീമുകളിലൊന്നാകാന്‍ ഓസ്ട്രേലിയയ്ക്ക് ഇനിയുള്ള മല്‍സരങ്ങളെല്ലാം ജയിക്കണം. ആദ്യ മല്‍സരത്തിലെ ദയനീയ തോല്‍വികൊണ്ട് പ്ലെയിങ് ഇലവനിലെ വിശ്വാസം സിലക്ടര്‍മാര്‍ക്ക് നഷ്ടപ്പെട്ടിട്ടില്ലെന്ന് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്.

ഇന്ത്യയ്ക്കെതിരായ പരമ്പരയില്‍ ഓപ്പണറായെത്തി തകര്‍ത്തടിച്ച കാമറൂണ്‍ ഗ്രീന്‍ റിസര്‍വ് നിരയിലാണ്. ആദ്യ സ്ക്വാഡില്‍ ഇടംപിടിക്കാതിരുന്ന ഗ്രീന്‍ ഇംഗ്ലിസിന് പരുക്കേറ്റതോടയാണ് റിസര്‍വ് നിരയിലെത്തിയത്.   പേസര്‍മാരും രണ്ടാം മല്‍സരത്തില്‍ തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്ന് മാര്‍ഷ്. ആദ്യ മല്‍സരത്തില്‍ കമ്മിന്‍സും സ്റ്റാര്‍ക്കും നാല്‍പതിന് മുകളില്‍ റണ്‍സ് വഴങ്ങിയിരുന്നു.