'ഞാനൊന്നും ഓർക്കുന്നില്ല'; സഹതാരങ്ങളോട് മിണ്ടി എറിക്സൺ; പുരോഗതി

യൂറോ കപ്പ് ഫുട്ബോൾ മൽസരത്തിനിടെ കുഴഞ്ഞ് വീണ ഡെൻമാർക്ക്താരം ക്രിസ്റ്റ്യൻ എറിക്സണിന്റെ ആരോഗ്യനിലയിൽ പുരോഗതി. സഹതാരങ്ങളോട് എറിക്സൺ വിഡിയോ കോളിലൂടെ സംസാരിച്ചതായും ടീമിന് ആശംസകൾ നേർന്നതായും ഡാനിഷ് ഫുട്ബോൾ അധികൃതർ അറിയിച്ചു. സംഭവിച്ചതൊന്നും ഓർക്കുന്നില്ല എന്നാണ് എറിക്സൺ തന്നോടു പറഞ്ഞതെന്ന് ഡാനിഷ് പരിശീലകൻ കാസ്പർ ജുൽമാൻഡ് പറഞ്ഞു.

എറിക്സണ് കളിക്കളത്തിൽ വച്ച് ഹൃദയാഘാതം സംഭവിച്ചതാണെന്ന് ടീം ഡോക്ടർ മോർട്ടൻ ബോസൻ സ്ഥിരീകരിച്ചു. വിദഗ്ധ പരിശോധനകൾ നടത്തിയെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഒന്നും കണ്ടെത്താനായിട്ടില്ല. പരിശോധനകൾ പൂർത്തിയാകുന്നതു വരെ എറിക്സൺ കോപ്പൻഹേഗനിലെ ആശുപത്രിയിൽ തുടരും. ടൂർണമെന്റിനിടെയുണ്ടായ അസുഖകരമായ സാഹചര്യം തരണം ചെയ്യാൻ ടീമിലെ മറ്റു താരങ്ങൾക്കു കൗൺസിലിങ് നൽകിയതായും അസോസിയേഷൻ അറിയിച്ചു.

ഞായറാഴ്ച മാധ്യമസമ്മേളനങ്ങളെല്ലാം റദ്ദാക്കിയ ഡാനിഷ് ടീം ഒരു പരിശീലന സെഷനും റദ്ദാക്കി. വ്യാഴാഴ്ച ബൽജിയവുമായാണ് ഡെന്മാർക്കിന്റെ അടുത്ത മത്സരം.