'നേരെ പോയത് പിതാവിന്റെ ഖബറിടത്തിലേക്ക്'; വികാരനിര്‍ഭരനായി മുഹമ്മദ് സിറാജ്

വിമാനത്താവളത്തിൽ നിന്ന് നേരെ പിതാവിന്റെ ഖബറിടത്തിലേക്ക് പോയി ന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ഓസീസിനെതിരെയുള്ള പരമ്പരയുടെ തുടക്കത്തിലാണ് സിറാജിന് പിതാവിനെ നഷ്ടപ്പെട്ടത്. കടിച്ചമര്‍ത്തിയ വേദനയിലും ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ സിറാജ് മികച്ച ഇന്നിങ്സാണ് കാഴ്ചവെച്ചത്. അഞ്ചു വിക്കറ്റ് നേട്ടത്തോടെയാണ് സിറാജ് തിരിച്ചെത്തിയത്.

'വീട്ടിലേക്കല്ല, വിമാനത്താവളത്തില്‍ നിന്ന് നേരെ പിതാവിന്റെ ഖബറിടത്തിലേക്കാണ് പോയത്. കുറച്ചു സമയം പിതാവിനൊപ്പം ഇരിക്കണമായിരുന്നു. എനിക്കദ്ദേഹത്തോട് സംസാരിക്കാനായില്ല. ഖബറിടത്തില്‍ കുറച്ചു പൂക്കള്‍ വച്ചു. എന്നിട്ടാണ് (ഖബര്‍ സന്ദര്‍ശിച്ച ശേഷം) വീട്ടില്‍ പോയത്. കണ്ടമാത്രയില്‍ മാതാവ് കരയാന്‍ തുടങ്ങി. അവര്‍ ഞാന്‍ തിരിച്ചുവരാന്‍ കാത്തിരിക്കുകയായിരുന്നു '. സിറാജ് ദേശീയ മാധ്യമത്തിനോട് പറഞ്ഞു.  

മകന്‍ കളിക്കുന്നത് ലോകം മുഴുവന്‍ കാണണമെന്നത് പിതാവിന്റെ ആഗ്രഹമായിരുന്നു. അദ്ദേഹത്തിന് ഇത് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഏറെ സന്തോഷമായേനെ എന്നും നേരെത്തെ സിറാജ് പറഞ്ഞിരുന്നു.