ഇന്ത്യയുടെ അഭിമാന കായികതാരങ്ങളിൽ ഒരാളാണ് അഞ്ജു ബോബി ജോര്‍ജ്. സമൂഹമാധ്യമങ്ങളിലൂടെ അഞ്ജു നടത്തിയ പുതിയ വെളിപ്പെടുത്തല്‍ കായികപ്രേമികളെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്. ഒരു വൃക്കയുമായി ജീവിച്ചാണ് ലോക അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിനായി മെഡൽ നേടിയത് എന്നാണ് വെളിപ്പെടുത്തിൽ
''നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും, ഒരു വൃക്കയുമായി ജീവിച്ച് ലോകത്തിന്റെ ഉന്നതിയിലെത്തിയ വളരെ കുറച്ചുപേരില്‍ ഒരാളാകാന്‍ ഭാഗ്യം ലഭിച്ചവളാണ് ഞാന്‍. വേദനസംഹാരികള്‍ പോലും എനിക്ക് അലര്‍ജിയാണ്. ഒരുപാട് പരിമിതികളുണ്ടായിരുന്നു, എന്നിട്ടും വിജയം കരസ്ഥമാക്കി'', അഞ്ജു ബോബി ജോര്‍ജ് ട്വീറ്റ് ചെയ്തു.
കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു, അത് ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, സ്പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരെ ടാഗ് ചെയ്തു കൊണ്ടായിരുന്നു ട്വീറ്റ്.
ജനിച്ചപ്പോള്‍ തന്നെ ഒരു വൃക്ക മാത്രമേയുണ്ടായിരുന്നുള്ളൂ. സ്‌കൂള്‍, കോളജ് തലത്തിലും ദേശീയ മത്സരങ്ങളിലും മെഡലുകള്‍ വാരിക്കൂട്ടിയപ്പോളൊന്നും അതറിയല്ലായിരുന്നു. അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് പോയപ്പോള്‍ സ്‌കാന്‍ ചെയ്തപ്പോളാണ് ഇക്കാര്യം അറിയുന്നത്.
അഞ്ജുവിനെ അഭിനന്ദിച്ച് കായികമന്ത്രി കിരണ്‍ റിജിജു അടക്കമുള്ളവർ രംഗത്തെത്തി. കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് അഞ്ജുവിന്റെ നേട്ടങ്ങളെന്നും കിരണ്‍ അദ്ദേഹം റിട്വീറ്റ് ചെയ്തു.