ക്രിക്കറ്റ് ആവേശം വരവേൽക്കാനൊരുങ്ങി തിരുവനന്തപുരം

തിരുവനന്തപുരം വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്ക്. ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും എ ടീമുകള്‍ തമ്മിലുള്ള ഏകദിന പരമ്പരയുടെ ആദ്യമല്‍സരം നാളെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. തിരുവനന്തപുരത്തെത്തിയ ടീമുകള്‍ പരിശീലനം നടത്തി.

ന്യൂസിലന്റിനും വെസ്റ്റ് ഇന്‍ഡീസിനും പിന്നാലെ ദക്ഷിണാഫ്രിക്കയും ഗ്രീന്‍ഫീല്‍ഡിലേക്ക് എത്തിക്കഴിഞ്ഞു. ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും എ ടീമുകളാണ് നാളെ തുടങ്ങുന്ന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ മാറ്റുരയ്ക്കുക. വന്‍ താരനിരയില്ലെങ്കിലും ചോരത്തിള്ളപ്പുള്ള ചെറുപ്പവുമായാണ് ഇരുടീമുകളും കളത്തിലിറങ്ങുന്നത്. അഞ്ച് മല്‍സരങ്ങളുള്ള പരമ്പരയില്‍ ആദ്യ മൂന്ന് മല്‍സരങ്ങളില്‍ മനീഷ് പാണ്ഡ്യയും അവസാന രണ്ട് മല്‍സരങ്ങളില്‍ ശ്രേയസ് അയ്യരും ഇന്ത്യയെ നയിക്കും. ഇരുവര്‍ക്കും പുറമേ യുസ്വേന്ദ്ര ചഹലും, ക്രുനാല്‍ പാണ്ഡ്യയും, അക്സര്‍ പട്ടേലും, സഞ്ചു സാംസനും അടങ്ങുന്ന വലിയ താരനിര ഇന്ത്യക്ക് മുതല്‍കൂട്ടാണ്. രാഹുല്‍ ദ്രാവിഡ് എന്ന ഇതിഹാസത്തിന്റെ കീഴില്‍ ഇന്ത്യന്‍ ടീം പരീശീലനം നടത്തി.  ടെംബ ബെവ്യൂമ നയിക്കുന്ന ദക്ഷിണാഫ്രിക്ക ഇന്ത്യക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ദക്ഷിണാഫ്രിക്കയുടെ ടീമാണ് ഇപ്പോള്‍ തലസ്ഥാനത്തെത്തിയത്.