പ്രതീക്ഷകളേറെയുണ്ടായിട്ടും ഓൾ ഇംഗ്ലണ്ട് ചാംപ്യൻഷിപ്പിൽ സൈന നെഹ്‌വാൾ ദയനീയമായി പരാജയപ്പെട്ടു. ഭർത്താവ് കശ്യപും സൈനയുടെ തോൽവിക്ക് സാക്ഷിയായി. ക്വാർട്ടർ ഫൈനല്‍ പോരാട്ടത്തിനിടെ ഒന്നിലേറെ തവണ കശ്യപ് സൈനയെ ഉപദേശിച്ചു. പിന്നീട് കടുത്ത വാക്കുകളാൽ ശകാരിച്ചു. ഫലമുണ്ടായില്ല. തായ്‌വാന്റെ ലോക ഒന്നാം നമ്പർ താരമാണ് സൈനയെ തോല്‍പ്പിച്ചത്.
ആദ്യത്തെ ഗെയിമിന്റെ തുടക്കത്തില്‍ത്തന്നെ സൈനയ്ക്ക് ഒരവസരവും കൊടുക്കാതെ തായ് സു യിങ് മുന്നേറിക്കൊണ്ടിരുന്നു. ആദ്യത്തെ ബ്രേക്കിനു പിരിയുമ്പോള്‍ സൈന 3-11 നു പിന്നില്‍. മുമ്പ് 12 തവണ ഇതേ എതിരാളിക്കുമുന്നില്‍ സൈന പരാജയപ്പെട്ടിട്ടുണ്ട്. ഇത്തവണയും സൈനക്ക് പിഴച്ചു.
മത്സരം കണ്ടുനിന്ന കശ്യപ് ഇടക്കിടെ ദേഷ്യപ്പെടുന്നുണ്ടായിരുന്നു. മല്‍സരം ജയിക്കണമെങ്കില്‍ അച്ചടക്കം വേണം. കശ്യപ് ബ്രേക്കില്‍ സൈനയെ ഉപദേശിച്ചു. ഇപ്പോള്‍ വൃത്തികെട്ട ഷോട്ടുകളാണ് കളിക്കുന്നത്. ഇതൊരിക്കലും വിജയം സമ്മാനിക്കില്ല. അച്ചടക്കത്തോടെ കളിക്കൂ....കശ്യപ് സൈനയോട് ആവര്‍ത്തിച്ചുപറഞ്ഞു. ഉപദേശത്തിനു ഫലമുണ്ടായി. എതിരാളിയെ കോര്‍ട്ടിനു പിന്നില്‍ തളച്ചിട്ടുകൊണ്ട് സൈന ചില കിടിലന്‍ ഷോട്ടുകളുതിര്‍ത്തു. സ്കോര്‍ 12-14 എന്ന നിലയിലെത്തി. പക്ഷേ വീണ്ടും ചാംപ്യന്‍ യഥാര്‍ഥ ചാംപ്യനായി. സൈനയ്ക്ക് ഒരവസരവും കൊടുക്കാതെ തായ് സു യിങ് കത്തിക്കയറി. 21-15 ന് അവര്‍ ഗെയിം സ്വന്തമാക്കി. എന്നാൽ വീണ്ടും തായ് സുയിങ് മുന്നേറി.
വീണ്ടും കശ്യപ് ഉപദേശിക്കാനെത്തി. ഷട്ടില്‍ നിയന്ത്രിച്ചു കളിക്കൂ... ബ്രേക്കിനുശേഷം കളിച്ച അതേ ആവശത്തോടെയും നിയന്ത്രണത്തോടെയും കളിക്കൂ. ഡ്രോപ് ഷോട്ടുകള്‍ ഉയര്‍ത്തിയടിച്ച് നീ കോര്‍ട്ടില്‍ എതിരാളിക്ക് കൂടുതല്‍ സ്ഥലം സമ്മാനിക്കുകയാണ്. അതുപാടില്ല. മല്‍സരം എതിരാളിക്കു സമ്മാനിക്കുന്നതുപോലെ കളിക്കാതിരിക്കൂ. എതിരാളി ഷോട്ടുകള്‍ കളിക്കുകയും കോര്‍ട്ടില്‍ സ്ഥലം ലഭ്യമാകുകയും ചെയ്യുമ്പോള്‍ മാത്രം ഷോട്ടിനു ശ്രമിക്കൂ...കശ്യപ് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഭാര്യയുടെ കളി നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടാനായിരുന്നു സൈനയുടെ യോഗം... 15-21, 19-21 ന് വെറും 37 മിനിറ്റില്‍ സൈനയ്ക്കു മടക്കം.