വിജയത്തെക്കുറിച്ചല്ല പരാജയത്തെക്കുറിച്ച് പറയാനാണ് ഞാൻ യോഗ്യൻ; രാഹുൽ അന്ന് പറഞ്ഞു

ഇതിഹാസമാണ് രാഹുൽ ദ്രാവിഡ്. 1996ല്‍ സിംഗപ്പൂരില്‍ വെച്ച് നടന്ന സിംഗര്‍ കപ്പില്‍ വിനോദ് കാംബ്ലിക്ക് പകരക്കാരനായാണ് രാഹുല്‍ ദ്രാവിഡ് ദേശീയ ടീമിൽ എത്തിയത്. ആദ്യ മത്സരത്തിൽ മൂന്ന് റൺസ് മാത്രം എടുത്ത് മുത്തയ്യ മുരളീധരന് വിക്കറ്റ് സമ്മാനിച്ച് തലകുനിച്ച് അദ്ദേഹം മടങ്ങി. പാക്കിസ്ഥാനെതിരായ രണ്ടാം മത്സരത്തിലും നാലുറൺസ് മാത്രമായിരുന്നു സമ്പാദ്യം. പിന്നെയും അവസരങ്ങൾ രാഹുലിനെ തേടിവന്നു. 16 കൊല്ലമാണ് പ്രതിരോധക്കോട്ട് കെട്ടി രാഹുൽ ടീമിനെ കാത്തത്. 

തികച്ചു മാന്യനായിരുന്നു രാഹുൽ. ക്ഷമയോടെ സ്ഥിരതയോടെ രാഹുൽ ബാറ്റ് വീശി. പരാജയം എന്തെന്ന് രാഹുലിനെ പോലെയുളള ഒരു താരത്തോടേ ചോദിക്കാനാകില്ല. അത്രമാത്രം ആത്മസമർപ്പണം അദ്ദേഹത്തിനുണ്ടായിരുന്നു. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നാണ് 2001 ലെ വിഖ്യാതമായ കൊൽക്കത്ത ടെസ്റ്റിൽ ഓസ്ട്രേലിയോട് നേടിയത്. അന്ന് ഫോളോ ഓണിനയക്കപ്പെട്ട ഇന്ത്യ മത്സരത്തിൽ 171 റൺസിന്റെ അപ്രതീക്ഷിത വിജയമാണ് നേടിയത്.

തോൽവിയെ കുറിച്ചുളള ചിന്ത തന്നെ രാഹുലിന് ഇല്ലായിരുന്നു. താരത്തിന്റെ 46– ാംജൻമദിനത്തിൽ രാഹുൽ നടത്തിയ പഴയപ്രസംഗമാണ് ഇപ്പോൾ വൈറലാകുന്നത്. 2017 ൽ ബെംഗളൂരിൽ നടന്ന ഗോ സ്പോർട്സ് ഫൗണ്ടേഷന്റെ അത്‌ലറ്റസ് കോൺക്ലേവിൽ പ്രസംഗിക്കവേ ദ്രാവിഡ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. 

വിജയിച്ചവനെക്കാൾ പരാജയപ്പെട്ടവനാണ് താനെന്ന്  രാഹുൽ പറയുന്നു. ഞാൻ കളിക്കുന്ന കാലത്ത് അർധ സെഞ്ചുറിയൊക്കെ മികച്ച സ്കോറായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി 604 തവണ ഞാൻ ബാറ്റ് ചെയ്തു. പക്ഷേ 401 തവണയും എന്റെ സ്കോർ അമ്പതിനു താഴെയായിരുന്നു. ജയത്തെക്കാൾ കൂടുതൽ പരാജയമാണ് എന്റെ അക്കൗണ്ടിൽ– രാഹുൽ പറഞ്ഞു. വിജയത്തെ കുറിച്ചല്ല പരാജയത്തെ കുറിച്ച് സംസാരിക്കാനാണ് ഞാൻ യോഗ്യൻ– രാഹുൽ ദ്രാവിഡിന്റെ ജൻമദിനമായ ഇന്ന് നൻമ നിറഞ്ഞ നുഷ്യനും കളിക്കാരനും എന്ന ശീർഷകത്തിൽ ദ്രാവിഡിന്റെ ആരാധകർ ഈ പ്രസംഗം വൈറലാക്കുകയും ചെയ്തു.