'അവർ ഞങ്ങളെ ശ്വാസം മുട്ടിച്ചു'; ഇന്ത്യയുടെ പേസ് ത്രയത്തെ വാഴ്ത്തി ഓസീസ് ക്യാപ്റ്റൻ

ചരിത്രനേട്ടത്തിന് പിന്നാലെ ഇന്ത്യയുടെ ജസ്പ്രീത് ബൂംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ ത്രയത്തെ പുകഴ്ത്തി ടെസ്റ്റ് ടീം നായകൻ ടിം പെയ്ൻ. ലോകത്തിലെ ഏറ്റവും മികച്ച ആക്രമണ നിരയാണ് ഇന്ത്യയുടേതെന്നാണ് പെയ്ന്റെ പ്രതികരണം. 

''യഥാർഥത്തിൽ അവർ ഇതിൽക്കൂടുതൽ അഭിനന്ദനം അര്‍ഹിക്കുന്നു. ശ്വാസം വിടാൻ പോലും അനുവദിക്കാതെ തുടർച്ചയായി ആക്രമണം അഴിച്ചുവിട്ട പേസ് ത്രയത്തിന് ഓസ്ട്രേലിയ വേണ്ടത്ര അംഗീകാരം നൽകിയോ എന്ന് സംശയമാണ്. 

''മൂന്ന് പേരും മികച്ച വേഗതയിലും ലെംഗ്ത്തിലും പന്തെറിഞ്ഞ് ബാറ്റ്സ്മാൻമാരെ ശരിക്കും ശ്വാസം മുട്ടിച്ചു. ഓസീസ് ബാറ്റിങ് നിരയില്‍ മാർക്കസ് ഹാരിസും ട്രാവിസ് ഹെഡ്ഡും പുറത്തെടുത്ത ചെറുത്തുനിൽപ്പിനെ അഭിനന്ദിക്കുന്നു. ഇന്ത്യയുടെ പരിചയസമ്പന്നരായ ആക്രമണനിരക്കെതിരെ മത്സരിക്കുക എന്നത് കഠിനമായിരുന്നു. 

''ലോകത്തിലെ ഏറ്റവും മികച്ച പേസ് ആക്രമണനിരക്കെതിരെയാണ് ഹാരിസും ഹെഡ്ഡും റൺസ് കണ്ടെത്തിയത്. അതിന് അവരെ അഭിനന്ദിക്കുന്നുവെന്നും പെയ്ൻ പറഞ്ഞു. 

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന പേസർമാർ എന്ന റെക്കോർഡ് ത്രയം സ്വന്തം പേരിലാക്കിയിരുന്നു. 2018ൽ 131 വിക്കറ്റ് വീഴ്ത്തിയാണ് നേട്ടം. 34 വർഷം പഴക്കമുള്ള റെക്കോർഡാണിവർ മറികടന്നത്.