30 വർഷത്തിന് ശേഷം സ്വന്തം നാട്ടിൽ ഫോളോ ഓൺ ചെയ്യേണ്ടി വന്നതിന്റെ നാണക്കേടിലാണ് ഓസ്ട്രേലിയ. 1988ൽ ഇംഗ്ലണ്ടാണ് ഇതിനുമുന്‍പ് സ്വന്തം മണ്ണിൽ ഓസീസിനെ ഫോളോ ഓൺ ചെയ്യിച്ചത്. മെൽബണിലും സമാനമായ അവസരം ലഭിച്ചെങ്കിലും വിരാട് കോഹ്‌ലി അതിന് മുതിർന്നില്ല.
ഒന്നാം ഇന്നിങ്സില്‍ നാല് വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ 300 റൺസെടുത്ത് പുറത്തായി. ഫോളോ ഓൺ ചെയ്യുന്ന ഓസ്ട്രേലിയ ആറ് റൺസെടുത്തിട്ടുണ്ട്. മൂന്നാം ദിനം ആറിന് 236 എന്ന നിലയിലാണ് ഓസീസ് കളിയവസാനിപ്പിച്ചത്.
നാലാം ദിവസം മഴമൂലം വൈകിയാണ് കളി തുടങ്ങിയത്. പാറ്റ് കമ്മിൻസ് (44 പന്തിൽ 25), പീറ്റർ ഹാൻസ്കോംബ് (111 പന്തിൽ 37), നാഥൻ ലിയോൺ (പൂജ്യം), ജോഷ് ഹെയ്സൽവുഡ് (45 പന്തിൽ 21) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്കു നഷ്ടമായത്. 55 പന്തിൽ 29 റൺസെടുത്ത മിച്ചല്‍ സ്റ്റാർക്ക് പുറത്താകാതെ നിന്നു.
ഉസ്മാൻ ഖവാജ (71 പന്തിൽ 27), മിച്ചൽ ഹാരിസ് (120 പന്തിൽ 79), ഷോൺ മാർഷ് (13 പന്തിൽ 8), മാര്‍നസ് ലബുചഗ്‍നെ (95 പന്തിൽ 38), ട്രാവിസ് ഹെഡ് (56 പന്തിൽ 20), ടിം പെയ്ൻ (14 പന്തിൽ 5) എന്നിവരുടെ വിക്കറ്റുകൾ മൂന്നാം ദിനം തന്നെ ഇന്ത്യ വീഴ്ത്തിയിരുന്നു. സ്പിന്നർമാർക്കു പ്രിയപ്പെട്ട സിഡ്നിയിൽ കുൽദീപ് യാദവ് ഇന്ത്യയ്ക്കായി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി എന്നിവർ രണ്ട് വീതം വിക്കറ്റുകളും ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റും വീഴ്ത്തി.