നിങ്ങൾക്ക് തരാൻ ഒന്നുമില്ല; ഈ സ്വർണം മാത്രം; കണ്ണുനിറഞ്ഞ് മേരി കോം

ഇടിക്കൂട്ടിലെ പെൺകരുത്ത്. അതാണ് ഇന്ത്യക്ക് മുപ്പത്തിയഞ്ചുകാരിയായ മേരി കോം. കരിയറിലെ ആറാം ലോകകിരീടം നേടി മേരി കോം അതൊന്നുകൂടി തെളിയിച്ചു. ആറ് സ്വർണം നേടി ഏറ്റവുമധികം ലോകചാംപ്യനാകുന്ന താരമെന്ന റെക്കോർഡാണ് താരം സ്വന്തമാക്കിയത്. 

സ്വർണനേട്ടത്തിന് ശേഷം മേരി കോം പ്രതികരിച്ചത് ഇങ്ങനെ: ആദ്യമായി ആരാധകർക്ക് നന്ദി പറയുന്നു. നിങ്ങൾക്ക് തരാൻ എന്റെ കയ്യിൽ ഒന്നുമില്ല. രാജ്യത്തിനുവേണ്ടി ഒരു സ്വർണം നേടുകയല്ലാതെ. ഞാനിന്ന് വളരെ വികാരഭരിതയാണ്. കഴിഞ്ഞ കുറെ നാളുകളായി 48 കിലോ വിഭാഗത്തിൽ മത്സരിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല''.

''നിങ്ങളുടെ സ്നേഹവും പിന്തുണയുമുണ്ടെങ്കിൽ 2020ൽ ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടാനാകും. റിയോയിൽ യോഗ്യത നേടാനായിരുന്നില്ല. ഇപ്പോഴും സമ്മർദ്ദവും ബുദ്ധിമുട്ടുകളുമുണ്ട്. 48 കിലോയിൽ അനായാസം സ്വർണം നേടാനാകും. പക്ഷേ 51 കിലോ വിഭാഗത്തിൽ ബുദ്ധിമുട്ടാണ്. മറ്റ് താരങ്ങളുടെ ഉയരം വെല്ലുവിളിയാകുമെന്നും മേരി കോം പ്രതികരിച്ചു. 

2001ലാണ് മേരി ആദ്യമായി ലോക ചാംപ്യനാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം നിരവധി പ്രമുഖരാണ് മേരി കോമിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.