‘കിടപ്പറയിൽ അമിതാവേശം കാണിക്കുന്നയാളല്ല റൊണാൾഡോ’; പീഡനപരാതി തളളി മുൻകാമുകി

യുഎസിലെ ലാസ് വേഗാസിലെ ഹോട്ടലിൽവച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന അമേരിക്കൻ യുവതിയുടെ ആരോപണം പലകുറി നിഷേധിച്ചതാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള മത്സരത്തിന് മുമ്പ് നടന്ന വാര്‍ത്താസമ്മേളനത്തിലും  യുവന്റസ് താരം ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞു. എന്നാൽ താരത്തിനെതിരെ പല കോണുകളിൽ നിന്ന് വിമർശനം ഉയരുമ്പോഴും ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിന്തുണച്ച് ഒരാൾ രംഗത്തെത്തി. മുൻ കാമുകി നരേയ്ദ ഗല്ലാർഡോയാണ് താരത്തിന് എല്ലാവിധ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. 

റൊണാൾഡോയുമായി തെറ്റി പിരിഞ്ഞുവെങ്കിലും താരത്തെ കുറ്റപ്പെടുത്താൻ നരേയ്ദ തയ്യാറല്ല. എല്ലാവരോടും സൗമ്യനായി പെരുമാറുന്നയാളാണ് റൊണാൾഡോ. കിടപ്പറയിൽ പോലും അമിതാവേശം കാണിക്കുന്നയാളല്ല. അയാൾ. ഒരാളെ കീഴ്പ്പെടുത്താൻ അദ്ദേഹത്തിനു സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എട്ടുമാസത്തെ പ്രണയബന്ധത്തിന്റെ വെളിച്ചത്തിലാണ് ഞാൻ ഇതു പറയുന്നത്. ആവശ്യമെങ്കിൽ അദ്ദേഹത്തിനു അനുകൂലമായി മൊഴി നൽകാനും ഞാൻ തയ്യാറാണ്– നരേയ്ദ പറഞ്ഞു.   

തന്റെ പേര് ഉപയോഗിച്ച് പ്രശസ്തി നേടാൻ ശ്രമിക്കുന്നവരാണ് ഈ ആരോപണത്തിനു പിന്നിലെന്നായിരുന്നു റൊണാൾഡോ കുറ്റപ്പെടുത്തൽ. ഈ സാഹചര്യത്തില്‍ നുണ പറയുന്നില്ല, തനിക്കെതിരെയുള്ള കേസില്‍ തന്റെ അഭിഭാഷകന്‍ പൂര്‍ണ ആത്മവിശ്വാസത്തിലാണ്. അതുകൊണ്ട് താനും സന്തോഷവാനാണ്. ജീവിതത്തില്‍ ഫുട്‌ബോളിനാണ് മുന്‍ഗണന കൊടുക്കുന്നത്. കളത്തിനകത്തും പുറത്തും റോള്‍ മോഡലാണ്, നൂറു ശതമാനവും അങ്ങനെതന്നെയാണ്– റൊണാൾഡോ പറഞ്ഞു. 

യുഎസിൽനിന്നുള്ള കാതറിൻ മൊയോർഗയെന്ന മുപ്പത്തിനാലുകാരിയാണ് 2009ൽ റൊണാൾഡോ തന്നെ പീഡിപ്പിച്ചെന്ന് ആരോപണം ഉന്നയിച്ചത്. പലതവണ എതിര്‍ത്തിട്ടും ക്രിസ്റ്റ്യാനോ ബലമായി തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് ഇവരുടെ വെളിപ്പെടുത്തൽ. സംഭവം പുറത്തുപറയാതിരിക്കാന്‍ ഏകദേശം മൂന്നു കോടിയോളം രൂപ റൊണാൾഡോ നല്‍കിയതായും ഇവര്‍ ആരോപിച്ചിരുന്നു.