'ഈ മനുഷ്യന്‍ എന്തൊരു ജീനിയസാണ്'; സ്റ്റംപിന് പിന്നിലെ ധോണി മാജിക്; കയ്യടി

ബാറ്റിങ്ങിന് അവസരം കിട്ടിയില്ല. വിക്കറ്റ് കീപ്പർ ആയതിനാൽ ബോൾ ചെയ്യാനുമായില്ല. ആകെ പേരിലുള്ളത് ശുഐബ് മാലിക്കിനെ പുറത്താക്കാനെടുത്ത ഒരേയൊരു ക്യാച്ച് മാത്രം. അതും അത്ര പ്രത്യേകതകളൊന്നുമില്ലാത്ത ഒന്ന്. എന്നിട്ടും, ഇന്നലെ നടന്ന  ഇന്ത്യ പാക്കിസ്ഥാൻ പോരാട്ടത്തിനിടെ  സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത പേര് മഹേന്ദ്രസിങ് ധോണിയുടേതാണ്.  വെറുമൊരു തലയാട്ടൽ കൊണ്ടാണ് ഇന്ത്യ പാക്കിസ്ഥാൻ മൽസരത്തിൽ ധോണി ചർച്ചാവിഷയമായത്. അംപയറിന്റെ തീരുമാനം പുനഃപരിശോധിക്കാൻ ടീമുകൾക്ക് അവസരം നൽകുന്ന ഡിസിഷൻ റിവ്യു സിസ്റ്റം ഉപയോഗിക്കുന്നതിലെ കഴിവാണ് ധോണിക്ക് കയ്യടി നേടി കൊടുത്തത്. 

വിക്കറ്റിന് പിന്നില്‍ ധോണിയോളം സൂക്ഷ്മതയോടെ കളി നിരീക്ഷിക്കുന്നവരുണ്ടാകില്ല. ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചെങ്കിലും ധോണി അപ്പീല്‍ ചെയ്യുന്ന ഡി.ആര്‍.എസുകളെ നിലവിലെ ക്യാപ്റ്റന്‍മാര്‍ അംഗീകരിക്കാറുമുണ്ട്. 8-ാം ഓവര്‍ എറിഞ്ഞ യുസ്‌വേന്ദ്ര ചാഹലിന്റെ പന്തിന്റ ഗതി മനസിലാക്കുന്നതില്‍ പരാജയപ്പെട്ട ഇമാമിന്റെ പാഡില്‍ പന്ത് കൊണ്ടപ്പോള്‍ തന്നെ ഇന്ത്യന്‍ താരങ്ങള്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്തു. എന്നാല്‍ അംപയര്‍ ഔട്ട് വിളിച്ചില്ല. ഉടനെ രോഹിതിന് സമീപമെത്തിയ ധോണി റിവ്യൂ ആവശ്യപ്പെടുകയായിരുന്നു. റിവ്യൂവില്‍ ചാഹലിന്റെ പന്ത് മിഡില്‍ സ്റ്റംപില്‍ കൊള്ളുമെന്ന് വ്യക്തമായിരുന്നു. അംപയര്‍ തീരുമാനം മാറ്റി ഔട്ട് വിളിച്ചതോടെ കമന്ററി ബോക്‌സിലിരുന്നു സുനില്‍ ഗവാസ്‌കര്‍ വിളിച്ചുപറഞ്ഞു 'ഈ മനുഷ്യന്‍ എന്തൊരു ജീനിയസാണ്'. 

2017 ന് ശേഷം ബൗള്‍ ചെയ്യുമ്പോള്‍ ഇന്ത്യ ആവശ്യപ്പെട്ടത് 43 റിവ്യൂ ആണ്. ഡിആർഎസ് രാജ്യാന്തര ക്രിക്കറ്റിൽ നടപ്പാക്കാനുള്ള ഐസിസിയുടെ ശ്രമങ്ങളെ ഏറ്റവുമധികം എതിർത്തിരുന്നത് ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡായിരുന്നു ആണ്.