സ്വർണം നഷ്ടപ്പെടുത്തിയതല്ല, വെള്ളി നേടി; വിമർശനങ്ങൾക്ക് സിന്ധുവിന്റെ മറുപടി

ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ്പിന്റെ വനിതാ സിംഗിൾസില്‍ തുടര്‍ച്ചയായ രണ്ടാം തവണയും വെള്ളി നേടിയതില്‍ സന്തോഷം പങ്കുവച്ച് പി.വി.സിന്ധു. താന്‍ നേടിയ വെള്ളിക്കും തിളക്കമുണ്ടെന്ന് പറഞ്ഞ സിന്ധു വിമര്‍ശകര്‍ക്കെതിരെ കടുത്ത ഭാഷയില്‍ രംഗത്തെത്തി. ലോക ചാംപ്യൻഷിപ്പിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ സിന്ധു ഇൻസ്സ്റ്റഗ്രാമിലുടെയാണ് വിമർശനങ്ങൾക്ക് മറുപടി പറഞ്ഞത്. 

'ലോക ചാംപ്യൻഷിപ്പിൽ തുടർച്ചയായി രണ്ടാം തവണയും വെള്ളി നേടിയതിൽ സന്തോഷവതിയാണ്. ടീമംഗങ്ങളോട് എനിക്ക് കടപ്പാടുണ്ട്. അവര്‍ എന്റെ പിന്നില്‍ ഉറച്ചു നിന്നു. ഞാൻ സ്വർണം നഷ്ടപ്പെടുത്തിയതല്ല, വെള്ളി നേടുകയാണ് ചെയ്തത്. സ്വർണം താമസിയാതെ വരും." പ്രതീക്ഷ പങ്കുവച്ചു സിന്ധു.

ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ സ്‌പാനിഷ് താരം കരോലിന മാരിൻ ആണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ വർഷവും സിന്ധു ഫൈനലിൽ തോറ്റിരുന്നു. രണ്ടാം തവണയും ലോക ചാമ്പ്യന്‍ഷിപ് ഫൈനലില്‍ തോറ്റ സിന്ധുവിനെ നിരവധി പേര്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. നിര്‍ണായകമായ മത്സരങ്ങളില്‍ സിന്ധുവിന് പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ പറ്റുന്നില്ല എന്നായിരുന്നു വിമര്‍ശനം. 

നേരത്തെ ഒളിംപിക്‌സ് ഫൈനലിലും സിന്ധു, കരോലിന മാരിനോട് പരാജയപ്പെട്ടിരുന്നു. ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന സൈന നെഹ്‌വാളിനെ ക്വാർട്ടറിൽ വീഴ്ത്തിയാണ് കരോലിന മരിൻ ഇത്തവണ ലോക ചാംപ്യൻഷിപ്പിന്റെ സെമിയിലെത്തിയത്.