സൗഹൃദ മല്‍സരത്തില്‍ ഇറ്റലിക്കും ഫ്രാന്‍സിനും ജയം

ലോകകപ്പിന് മുന്നോടിയായുള്ള രാജ്യാന്തര സൗഹൃദ മല്‍സരത്തില്‍ ഇറ്റലിക്കും ഫ്രാന്‍സിനും ജയം. എന്നാല്‍ പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ച് ടുണീഷ്യ ലോകകപ്പിലേക്കുള്ള വരവറിയിച്ചു.

ലോകകപ്പിന് മുൻപ് കരുത്ത് തെളിയിക്കാനിറങ്ങിയ മല്‍സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഫ്രാന്‍സ് റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്റിനെ തകര്‍ത്തത്.  മല്‍സരത്തിന്റെ 40ാം മിനിറ്റില്‍ ജിറൂഡാണ്  ഫ്രാന്‍സിനെ മുന്നിലെത്തിച്ചത്. മൂന്ന് മിനിറ്റിനകം നെബീല്‍ ഫെക്കീര്‍ ലീ‍ഡ് നില രണ്ടാക്കി 

മറ്റൊരു മല്‍സരത്തില്‍ പോര്‍ച്ചുഗലിനെ തളച്ച് ടുണീഷ്യ കരുത്ത് കാട്ടി. ക്രിസ്റ്റ്യാനോ ഇല്ലാതെ ഇറങ്ങിയ പറങ്കിപ്പട  ആന്ദ്രേ സില്‍വയുടേയും  ജോ മാരിയോയുടേയും ഗോളില്‍ ആദ്യം മുന്നിലെത്തി. എന്നാല്‍ ആദ്യപകുതിയില്‍ ബദ്രിയിലൂടെയും രണ്ടാം പകുതിയില്‍ ബെന്‍ യൂസഫിലൂടെയും ടുണീഷ്യ തിരിച്ചടിച്ചു

ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇറ്റലി സൗദിയെ തകര്‍ത്തത്.ബെലോട്ടെല്ലിയും ബെലോട്ടിയുമാണ് ഇറ്റലിയുടെ സ്കോറര്‍മാര്‍. യഹ്‌യ അല്‍ ശെഹ്‌രിയുടെ വകയായിരുന്നു സൗദിയുടെ ആശ്വാസ ഗോള്‍