ശക്തരായ സ്‌പെയ്‌നിനെ നേരിടാൻ ടീം സുസജ്ജമെന്ന് ബ്രസീലിയൻ കോച്ച് കാർലോസ് അമേദ്യു. അണ്ടർ സെവന്റീൻ ലോകകപ്പിലെ പ്രഥമ പരിശീലനമത്സരത്തിൽ ബ്രസീൽ വിജയിച്ച ശേഷം, മനോരമ ന്യുസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടീമിന് ഏറെ ആരാധകരുള്ള കേരളത്തിൽ കളിക്കാനാകുന്നതിലെ സന്തോഷവും ബ്രസീലിയൻ കോച്ച് പങ്കുവച്ചു.
2003ന് ശേഷം, അണ്ടർ സെവന്റീനിൽ നാലാമതൊരു കപ്പാണ് ബ്രസീലിന്റെ ലക്ഷ്യം. ലാറ്റിനമേരിക്കൻ കപ്പ് നേടിയ ശേഷം, മികച്ച ഫോമിലാണ് ടീം മുംബൈയിൽ എത്തിയത്. ഒക്ടോബർ ഏഴിന് ആദ്യകളിക്കായി കൊച്ചിയിലെത്തുമ്പോൾ എതിരാളികൾ ശക്തരായ സ്‌പെയിൻ. എന്നാൽ, ആദ്യമത്സരത്തിനായി ടീം സുസജ്ജമെന്ന് കോച്ച് കാർലോസ് അമേദ്യു അഭിപ്രായപ്പെടുന്നു. ടീമിന്റെ വണ്ടർ കിഡ് എന്ന് അറിയപ്പെടുന്ന വിനീഷ്യസ് ജൂനിയർ ശനിയാഴ്ച ടീമിനൊപ്പം ചേരുന്നതോടെ ടീം പൂർണമാകുമെന്നും അദ്ദേഹം മനോരമ ന്യുസിനോട് പറഞ്ഞു.
ഇന്ത്യയിലെ സാഹചര്യങ്ങളോട് ടീം പൊരുത്തപ്പെട്ടു കഴിഞ്ഞതായും, ബ്രസീലിനു ഏറെ ആരാധകർ ഉള്ള കൊച്ചിയിൽ കളിക്കാനാകുന്നതിൽ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, ആദ്യസന്നാഹമൽസരത്തിൽ ന്യൂസിലാന്റിനെ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ബ്രസീൽ തോല്പിച്ചത്. ബ്രസീലിനായി ബ്രണ്ണർ ഇരട്ടഗോൾ നേടി. അമ്പതാം മിനുറ്റിലും എൺപത്തിമൂന്നാം മിനിറ്റിലുമായിരുന്നു ബ്രസീൽ വലകുലുക്കിയത്.
എന്നാൽ, ഇഞ്ചുറി ടൈമിൽ ഗോൾമുഖത്തെ ഫൗളിന് ലഭിച്ച പെനാൽറ്റി, കിവികൾ ലക്ഷ്യത്തിലെത്തിച്ചു. മാക്സ് മാറ്റയാണ് ഗോൾ നേടിയത്.