ഇന്ത്യൻ ക്രിക്കറ്റിനെ ബാധിച്ചിരിക്കുന്നത് ‘സൂപ്പർതാര സിൻഡ്രോം’ ആണെന്ന് ബിസിസിഐ ഇടക്കാല ഭരണസമിതിയിൽനിന്നു രാജിവച്ച ചരിത്രകാരൻ രാമചന്ദ്ര ഗുഹ. ചെയർമാൻ വിനോദ് റായിക്ക് അയച്ച കത്തിലാണ് ഇന്ത്യൻ ക്രിക്കറ്റിനെ ബാധിച്ചിരിക്കുന്ന ‘സൂപ്പർതാര സിൻഡ്രോം’ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്കെതിരെ രാമചന്ദ്ര ഗുഹ ആഞ്ഞടിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽനിന്നും വിരമിച്ച മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയെ ബിസിസിഐയുടെ കോൺട്രാക്റ്റ് പട്ടികയിൽ ഗ്രേഡ് ‘എ’യിൽ ഉൾപ്പെടുത്തിയതിനെയും ഗുഹ ശക്തമായ ഭാഷയിൽ വിമർശിച്ചു.
ഇന്ത്യൻ ടീമംഗങ്ങളുമായി ബിസിസിഐ ഉണ്ടാക്കുന്ന കോൺട്രാക്റ്റുകളെപ്പോലും സൂപ്പർതാര സിൻഡ്രോം ബാധിച്ചിരിക്കുകയാണെന്ന് ഗുഹ തന്റെ കത്തിൽ ചൂണ്ടിക്കാട്ടി. ടെസ്റ്റ് മൽസരങ്ങളിൽനിന്നും വിരമിച്ചശേഷവും മഹേന്ദ്ര സിങ് ധോണിക്ക് ഗ്രേഡ് ‘എ’ ലിസ്റ്റിൽ അംഗത്വം നൽകിയത് തീർത്തും തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും ഗുഹ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ ടീമിന്റെ പരിശീലകൻ അനിൽ കുംബ്ലെയുമായി ബന്ധപ്പെട്ട വിവാദങ്ങളാണു ഗുഹയുടെ രാജിക്കു പിന്നിലെന്നു സൂചനയുണ്ട്. കുംബ്ലെയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് അദ്ദേഹം. ഇന്ത്യൻ സീനിയർ ടീം പരിശീലകനായ കുംബ്ലെയെ ബിസിസിഐ ‘കൈകാര്യം’ ചെയ്ത രീതിയേയും ഗുഹ വിമർശിച്ചു.