വധശ്രമം, മോഷണം ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ പ്രതി; 20കാരനെ നാടുകടത്തി

ഒട്ടേറെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ഇരുപതുകാരനെ കാപ്പ നിയമം ചുമത്തി നാടുകടത്തി. ഒറ്റപ്പാലം ചുനങ്ങാട് സ്വദേശി മനൂപിനാണ് കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം ഒരു വർഷത്തേക്കു ജില്ലയിൽ പ്രവേശിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയത്. 

ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദിന്റെ ശുപാർശ പരിഗണിച്ചു തൃശൂർ റേഞ്ച് ഡിഐജി അജിത ബേഗത്തിന്റെ ഉത്തരവു പ്രകാരമാണു നടപടി. ഉത്തരവു ലംഘിച്ചാൽ മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കും. ഒറ്റപ്പാലം എഎസ്പി രാജേഷ്കുമാർ, പൊലീസ് ഇൻസ്പെക്ടർ ടി.പി.ഫർഷാദ് എന്നിവർ തുടർ നടപടികൾ സ്വീകരിച്ചു. 

ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം, വധശ്രമം, മോഷണം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് മനൂപെന്നു പൊലീസ് അറിയിച്ചു. ജനുവരിയിൽ ചുനങ്ങാട് മുട്ടിപ്പാലത്ത് ആയുധം ഉപയോഗിച്ചുള്ള ആക്രമണ കേസിൽ ഉൾപ്പെട്ടതിനു പിന്നാലെയാണു യുവാവിനെതിരെ കാപ്പ ചുമത്താനുള്ള നടപടി തുടങ്ങിയത്. തിരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്താണ് ഉത്തരവ് വേഗത്തിലാക്കിയത്. 

A 20-year-old man involved in many criminal cases was deported under the Kappa Act