മകളെ അടിച്ചു കൊന്നയാളെ തല്‍ക്ഷണം തലയ്ക്കടിച്ച് കൊന്ന് അമ്മ; നടുങ്ങി നഗരം

ഇരട്ടക്കൊലപാതകത്തിന്‍റെ നടുക്കത്തിലാണ് ബെംഗളൂരു നഗരം. തന്‍റെ 24കാരിയായ മകളെ അടിച്ചുകൊന്ന മധ്യവയസ്കനെ തല്‍ക്ഷണം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു അമ്മ. ജയനഗറിലാണ് സംഭവം. 44കാരനായ സുരേഷ് എന്നയാണ് അനുഷ എന്ന യുവതിയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. രണ്ട് തവണയായി സുരേഷ് അനുഷയെ മര്‍ദിച്ചുവെന്നാണ് വിവരം. ഇത് കണ്ടുകൊണ്ട് വന്ന അനുഷയുടെ അമ്മ സമീപത്ത് കിടന്ന കല്ലെടുത്ത് ഇയാളുടെ തലയ്ക്കടിക്കുകയായിരുന്നു.

അഞ്ചു വര്‍ഷത്തോളമായി സുരേഷും അനുഷയും തമ്മില്‍ അടുപ്പമുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ഒരേ സ്ഥലത്തായിരുന്നു ജോലി ചെയ്തിരുന്നത്. എന്നാല്‍ അടുത്തിടെ സുരേഷിന്‍റെ ഒരു തീരുമാനം അനുഷയെ അയാളില്‍ നിന്നും അകലാന്‍ പ്രേരിപ്പിച്ചു. ഇതിനു പിന്നാലെയാണ് ജയനഗറിലെ പാര്‍ക്കില്‍ വച്ച് ഇരുവരും തമ്മില്‍ വാക്കേറ്റുമുണ്ടായത്. ഇത് മര്‍ദനത്തിലും കൊലയിലും കലാശിക്കുകയായിരുന്നു.  

ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞാണ് അനുഷ വീട്ടില്‍ നിന്നിറങ്ങിയത്. മകള്‍ പുറത്തുപോകുന്നതില്‍ എന്തോ പന്തികേട് തോന്നിയാണ് അമ്മയും പിന്നാലെ പോയത്. പാര്‍ക്കില്‍ എത്തിയപ്പോള്‍ കാണുന്നത് അനുഷയെ സുരേഷ് അതിക്രൂരമായി മര്‍ദിക്കുന്നതാണ്. ഇതോടെ മകളെ രക്ഷിക്കാനായി ഗത്യന്തരമില്ലാതെ സമീപത്ത് കിടന്ന കല്ലെടുത്ത് അമ്മ സുരേഷിന്‍റെ തലയ്ക്കടിക്കുകയായിരുന്നു. ജയനഗറിലെ സരക്കി പാര്‍ക്കില്‍ വൈകുന്നേരം നാലേ മുക്കാലോടെയാണ് സംഭവമുണ്ടായതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കഴുത്തിലും നെഞ്ചിലും മാരകമായി പരുക്കേറ്റ അനുഷയെ സമീപത്തെ ആശുപത്രിയിലേക്ക് ഉടന്‍ തന്നെ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. രണ്ട് കേസുകള്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ദൃക്സാക്ഷികളെയടക്കം വിസ്തരിച്ചുവരുന്നതായും അനുഷയുടെ അമ്മയെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ലോകേഷ് ബരമപ്പ ജഗലസാര്‍ കൂട്ടിച്ചേര്‍ത്തു.

Man stabs woman to death, her mother then kills him.