സഹോദരിമാരെ കടത്തിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ചു; രണ്ട് പേർ അറസ്റ്റില്‍

ഒൻപതും പത്തും ക്ലാസുകളിൽ പഠിക്കുന്ന സഹോദരിമാരെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി മദ്യം നൽകി പീഡനത്തിന് ഇരയാക്കിയ കേസിൽ രണ്ട് പേർ വണ്ടൂർ പൊലീസിന്റെ പിടിയിലായി. വണ്ടൂരിലെ ബന്ധുവീട്ടിൽ താമസിക്കാൻ എത്തിയ കുട്ടികളെ ഇരുവരും ചേർന്ന് ബൈക്കിൽ ബൈക്കിൽ എത്തിച്ചാണ് പീഡനത്തിന് ഇരയാക്കിയത്.

ഈ മാസം 16നാണ് വണ്ടൂരിലെ ബന്ധുവീട്ടിൽ താമസിക്കാനായി എത്തിയ കുട്ടികളെ കാണാതായത്. അമ്മയുടെ സഹോദരി വണ്ടൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. വണ്ടൂർ പൊലീസ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്. നെടുമ്പാശ്ശേരി സ്വദേശി കിടങ്ങയത്ത് വീട്ടിൽ ബേസിൽ ബേബി, തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി കുന്നത്ത് മുഹമ്മദ് റമീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ സ്വദേശികളായ പെൺകുട്ടികൾ പ്രതികളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. 

ചേച്ചിയുമായി ബേസിലും അനിയത്തിയുമായി റമീസും ഒരു വർഷത്തിലധികമായി പരിചയത്തിലാണ്. ഇരുവരും ബൈക്കിൽ എത്തിയാണ് പെൺകുട്ടികളെ വണ്ടൂരിൽ നിന്നും കൊണ്ടുപോയത്. തുടർന്ന് ബെംഗളുരുവിൽ ഒരു ദിവസത്തേക്ക് വീട് സംഘടിപ്പിച്ച് താമസിക്കുകയായിരുന്നു. അവിടെ വെച്ചാണ് പെൺകുട്ടികളെ മദ്യം നൽകി പീഡിപ്പിച്ചത്. തിരിച്ചു വരുന്നതിനിടെ നാടുകാണി ചുരത്തിലെ ആനമറി ചെക്ക് പോസ്റ്റിൽ വച്ച് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇരുവർക്കുമെതിരെ പോക്സോ വകുപ്പു ചുമത്തിയാണ് കേസെടുത്തത്. പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.

Two people were arrested for rape