കൊല്ലം അഞ്ചൽ അഗസ്ത്യക്കോട് രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം നടത്തിയ പ്രതി പിടിയില്‍. നിരവധി മോഷണക്കേസിലെ പ്രതിയായ ചണ്ണപ്പേട്ട മണക്കോട് സ്വദേശി വെള്ളംകുടി ബാബു എന്നറിയപ്പെടുന്ന ബാബുവിനെയാണ് അഞ്ചൽ പോലീസ് പിടികൂടിയത്.
അഗസ്ത്യക്കോട് സ്വദേശികളായ നാസറിന്റെയും സിറാജിന്റെയും വീടിന്റെ മുൻവശത്തെ കതകുകൾ പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് നാസറിന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്ന് പവൻ സ്വർണവും വാച്ചുകളും മോഷ്ടിച്ചു.
മോഷ്ടിച്ച സ്വർണാഭരണങ്ങളും വാച്ചുകളും പ്ലാസ്റ്റിക് കവറിലാക്കി സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ കാട്ടിൽ ഒളിപ്പിച്ചുവച്ച നിലയിൽ പോലീസ് കണ്ടെടുത്തു. മോഷ്ടാവിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സമീപത്തെ പുരേടത്തിൽ ആൾതാമസം ഇല്ലാത്ത ഒരു ഷെഡിൽ കഴിഞ്ഞ മൂന്ന് ദിവസമായി തങ്ങിയാണ് മോഷണം നടത്തിയത്. കഴിഞ്ഞ പതിനാറാം തീയതി രാത്രിയായിരുന്നു മോഷണം. പ്രതിയുടെ വ്യക്തമായ സിസിടിവി ദൃശ്യം ലഭിച്ചതാണ് പൊലീസിന് സഹായമായത്.
വീട്ടുടമ നാസർ കുടുംബസമേതം വിദേശത്താണ്. സമീപത്ത് മോഷണം നടത്തിയ സിറാജിന്റെ വീട്ടിലും ആരുമില്ലായിരുന്നു. അഞ്ചൽ സി. ഐ സാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. നിരവധി മോഷണ കേസുകളിലെ പ്രതിയായ ബാബു അടുത്തിടെയാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. മോഷണം കഴിഞ്ഞ പിറ്റേദിവസം സമീപ വീടുകളിൽ ആഹാരവും പഴയ വസ്ത്രങ്ങളും ചോദിച്ചു എത്തിയതായി പ്രദേശവാസികളും പറഞ്ഞു.
Kollam Anjal robbery