സമ്മാനം ലഭിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചു; അംഗപരിമിതനെ വ്യാജലോട്ടറി നല്‍കി കബളിപ്പിച്ചു

സമ്മാനം ലഭിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ലോട്ടറി ടിക്കറ്റ് നല്‍കി അംഗപരിമിതനെ പറ്റിച്ച് പണം തട്ടി.  മലപ്പുറം തിരുവാലിയിൽ സംസ്ഥാന പാതയോരത്ത് ലോട്ടറി  വിൽപന നടത്തുന്ന കാരാട്ടുതൊടി രാമകൃഷ്ണനാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെ രണ്ട് പേർ സ്കൂട്ടറിൽ രാമകൃഷ്ണന്റെ കടയിലെത്തി സമ്മാനമുണ്ടെന്ന്  പറഞ്ഞ്  ടിക്കറ്റ് നല്‍കി.  സ്കാന്‍ ചെയ്ത് പരിശോധിച്ചപ്പോള്‍  ടിക്കറ്റിന് 5000 രൂപ സമ്മാനമുണ്ടെന്ന് രാമകൃഷ്ണനും ബോധ്യപ്പെട്ടു. ടിക്കറ്റ് വാങ്ങി നാലായിരം രൂപയും ആയിരം രൂപയ്ക്ക് ടിക്കറ്റുകളും നല്‍കി. വൈകിട്ട് വണ്ടൂരിലെ മൊത്തവില്‍പന കടയിലെത്തി പരിശോധിച്ചപ്പോഴാണ് അബദ്ധം മനസ്സിലായത്. 

വാഹനാപകടത്തില്‍ ഒരുകാല്‍ നഷ്ടപ്പെട്ട് ജോലിക്ക് പോകാന്‍ സാധിക്കാതെ വന്നതോടെയാണ് രാമകൃഷ്ണന്‍ വീടിന് സമീപം ലോട്ടറി കച്ചവടം തുടങ്ങിയത്. ഇതിലൂടെ ലഭിക്കുന്ന വരുമാനമായിരുന്നു ഏക ആശ്രയം. തട്ടിപ്പുകാർ നല്‍കിയ ടിക്കറ്റിൽ പട്ടാമ്പിയിലുള്ള ഏജൻ്റിന്‍റെ സീലുമുണ്ട്. രാമകൃഷ്ണൻ്റെ പരാതിയില്‍  വണ്ടൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

He cheated the disabled person by giving him a fake lottery ticket, mistaking that he had won the prize