രണ്ടു വയസുകാരിയെ മന്ത്രവാദി തട്ടികൊണ്ടുപോയി; മണിക്കൂറുകള്‍ക്കകം രക്ഷപ്പെടുത്തി പൊലീസ്

കന്യാകുമാരി തക്കലയിൽ മന്ത്രവാദി തട്ടികൊണ്ടുപോയ രണ്ടുവയസുകാരിയെ നാലു മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി തമിഴ്നാട് പൊലീസ്. മന്ത്രവാദിയുടെ വീട്ടിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കാരക്കൊണ്ടാൻവിള സ്വദേശി രാസപ്പൻ ആശാരിയെ പൊലീസ് അറസ്റ്റുചെയ്തു

വെള്ളിയാഴ്ച വൈകിട്ട് വീടിന് മുൻപിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് മന്ത്രവാദിയായ രാസപ്പൻ ആശാരി തട്ടിക്കൊണ്ടുപോയത്. പൂജ സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോവുകയായിരുന്നു മന്ത്രവാദി. ഐ.ടി. ജീവനക്കാരായ മാതാപിതാക്കളും നാട്ടുകാരും കുട്ടിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുട്ടി അപകടത്തിൽ കിണറ്റിൽ വീണിരിക്കാമെന്ന തോന്നലിൽ ഫയർഫോഴ്സിനെ വിളിച്ചുവരുത്തി കിണർ വറ്റിച്ച് പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. അന്വേഷണം ഏറ്റെടുത്ത പൊലീസ്, വീടിന്റെ ഒരു കിലോമീറ്റർ പരിധിയിൽ തിരച്ചിൽ ഊർജ്ജിതമാക്കി.  ഇതിനിടെയാണ് ഒറ്റയ്ക്ക് താമസിക്കുന്ന മന്ത്രവാദിയെക്കുറിച്ച് നാട്ടുകാരിൽ നിന്ന് പൊലീസിന് വിവരം ലഭിക്കുന്നത്. 

മന്ത്രവാദിയുടെ വീട്ടിലെ വാതിൽപ്പൊളിച്ച് പൊലീസ് അകത്തുപ്രവേശിച്ചത്. ഈ സമയത്ത് പൂജാമുറിയിൽ കുട്ടിയെ ഇരുത്തി പൂജ ചെയ്യുകയായിരുന്നു മന്ത്രവാദിയായ രാസപ്പൻ ആശാരി. തുടർന്ന് കുട്ടിയെ രക്ഷിച്ച് പ്രതിയെ അറസ്റ്റുചെയ്തു. ഇയാളെ കോടതിയെ റിമാൻഡ് ചെയ്തു. ഭാര്യയും മകനും മരിച്ച ശേഷം രാസപ്പൻ ആശാരി ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്നും ഇയാൾക്ക് മാനസിക പ്രശ്നങ്ങളുള്ളതായും പൊലീസ് സൂചിപ്പിച്ചു. 

A two-year-old girl was kidnapped by a witch; The police rescued him within hours