ഗർഭത്തിന് ഉത്തരവാദിയെന്ന് പറഞ്ഞ് പണം ചോദിച്ചു; യുവതിയെ കൊന്ന് മുൻ കാമുകൻ

മഹാരാഷ്ട്രയിൽ ഗർഭിണിയായ മുൻ കാമുകിയെ കഴുത്തറത്ത് കൊന്ന യുവാവ് അറസ്റ്റിൽ. ഫാക്ടറി ജോലിക്കാരനായ അൽത്മാഷ് ദൽവിയാണ് കാമുകി നാദിയ മുല്ലയെ വധിച്ചത്. ശനിയാഴ്ച വൈകിട്ടാണ് സംഭവമെന്ന് പൊലീസ് പറയുന്നു.

ഗർഭണിയായതിന് ഉത്തരവാദി ദൽവി ആണെന്നും പണം വേണമെന്നും യുവതി ആവശ്യപ്പെട്ടു. എന്നാൽ കുട്ടി തന്റേതല്ലെന്നു ദൽവി അവകാശപ്പെട്ടു. ഇതെത്തുടർന്നുണ്ടായ തർക്കത്തിലാണു യുവാവ് കാമുകിയെ കഴുത്തറത്ത് കൊന്നത്. തുടർന്ന് മുംബൈയിലേക്കു രക്ഷപ്പെടുകയായിരുന്നു. കുറച്ച് വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ വീട്ടുകാർ വിവാഹത്തെ എതിർത്തതോടെ ബന്ധം അവസാനിപ്പിച്ചു. ഇതിനിടെ ഗർഭിണിയായ യുവതി ഗർഭച്ഛിദ്രത്തിനു വിധേയയായിരുന്നു.

ദൽവിക്ക് മറ്റൊരു വിവാഹാലോചന നടക്കുന്നതറിഞ്ഞതോടെ മുല്ല ഇയാളുടെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കി. ഇതിനു പിന്നാലെയാണ് താൻ വീണ്ടും ഗർഭിണിയാണെന്നറിയിച്ചു മുല്ല പണം ആവശ്യപ്പെട്ടത്. ഒന്നര ലക്ഷത്തോളം രൂപ ഇയാൾ യുവതിക്ക് നൽകിയിരുന്നു. പിന്നീട് മറ്റൊരു സ്ഥലത്തേക്ക് വിളിച്ചുവരുത്തി കഴുത്തറക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.