സുഹൃത്തിനൊപ്പം കാറിൽ സഞ്ചരിച്ച യുവതിയെ തടഞ്ഞുനിര്‍ത്തി കൂട്ടബലാത്സംഗം; പ്രതികൾ പിടിയിൽ

പ്രതീകാത്മക ചിത്രം

സുഹൃത്തിനൊപ്പം കാറിൽ സഞ്ചരിച്ചിരുന്ന 40കാരിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ ആറ് പ്രതികൾ പിടിയിൽ. കഴിഞ്ഞ ഞായറാഴ്‌ച രാത്രി പതിനൊന്നരയോടെയാണ് ചെന്നൈയെ നടുക്കിയ സംഭവം നടന്നത്. ഭർത്താവിനും മൂന്നു കുട്ടികൾക്കുമൊപ്പം അടുത്ത ഗ്രാമത്തിലുള്ള ക്ഷേത്രത്തിൽ ഉത്സവത്തിനു പോയതായിരുന്നു യുവതി. ഭർത്താവും കുട്ടികളും രാത്രി ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് മടങ്ങിയപ്പോൾ യുവതി കുടുംബസൃഹൃത്തിനൊപ്പം വീട്ടിലേക്ക് തിരിക്കുകയായിരുന്നു. വേഗത്തിൽ വീട്ടിലെത്താനായി ചെന്നൈ ബൈപാസ് റോഡിൽ അയ്യപ്പൻതങ്ങളിന് സമീപം തെള്ളിയാർ അഗരത്തിലൂടെയുള്ള എളുപ്പവഴിയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് അതിക്രൂരമായ ആക്രമണം ഉണ്ടായത്.

യാത്രക്കിടെ ഒരു യുവാവ് റോഡിൽ കൈ ഉയർത്തി കാർ നിർത്താൻ ആവശ്യപ്പെട്ടു. ഉടൻ തന്നെ കാർ ഓടിച്ചിരുന്ന സുഹൃത്ത്ബ്രേക്കിട്ട് നിർത്തി. ഉടൻ പ്രദേശത്ത് മറഞ്ഞിരുന്ന അഞ്ചംഗസംഘം പാഞ്ഞെത്തുകയും സുഹൃത്തിനെ മർദിക്കുകയും തുരുത്തിയോടിക്കുകയും ചെയ്‌തു. തൊട്ടുപിന്നാലെ ആറംഗംസംഘം യുവതിയെ കാറിൽ കയറ്റി ആളനക്കമില്ലാത്ത പ്രദേശത്തേക്ക് കാർ ഓടിച്ചു പോയി. ഇവിടെ വച്ച് ആറ് പേർ ചേർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തു. 

സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. സ്വർണാഭരണങ്ങൾ തട്ടിയെടുത്ത ശേഷം യുവതിയെ ഉപേക്ഷിച്ച് സംഘം കടന്നു. യുവതിക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിവരം രാത്രി പട്രോളിങ്ങിനിറങ്ങിയ പൊലീസുകാരെ ധരിപ്പിച്ചതാണ് നിർണായകമായത്. പൊലീസ് സംഘം ഉടൻ തന്നെ സ്ഥലത്തെ എത്തുകയും കൂട്ടത്തിൽ ഒരാളെ അന്നു തന്നെ പിടികൂടുകയും ചെയ്‌തിരുന്നു. പിന്നാലെ 5 പേരെ കൂടി അറസ്റ്റ് ചെയ്‌തു. മദ്യത്തിനും കഞ്ചാവിനും അടിമകളാണ് പ്രതികളെന്ന് പൊലീസ് പറയുന്നു. എസ്. സന്തോഷ് (21), എസ് സൂര്യപ്രകാശ്( 21) എ. ദിനേഷ് (28), സി. കറുപ്പയ്യ (27), എസ്. ഗണേഷ് (19), എസ്. സുഭാഷ് (19) എന്നിവരാണ് പിടിയിലായത്. കൂട്ട‌ബലാത്സംഗത്തിനും കവർച്ചയ്ക്കും ഇവർക്കെതിരെ കേസെടുത്തു. പ്രതികൾ അയ്യപ്പൻതങ്ങൾ സ്വദേശികളാണ്.