ഏഴ് വയസുകാരന് അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരമർദനം; പരാതി

തിരുവനന്തപുരം മര്യനാട് ഏഴ് വയസുകാരനെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. രണ്ടാനമ്മയുടെ മര്‍ദനത്തില്‍ കുട്ടിയുടെ മുന്‍വശത്തെ പല്ല് ഇളകി പോയതായി പറയുന്നു. കുട്ടിയുടെ മാതാവിന്റെ ബന്ധുക്കളാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് പരാതി നല്‍കിയത്. രണ്ടര വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കുട്ടിയുടെ പിതാവായ പള്ളിത്തുറ സ്വദേശിയും മാതാവും വിവാഹബന്ധം നിയമപ്രകാരം വേര്‍പെടുത്തിയത്. മകനെ സ്വന്തം വീട്ടില്‍ ഏല്‍പ്പിച്ച് മാതാവ് വിദേശത്ത് ജോലിക്ക് പോയി. തുടര്‍ന്ന് പിതാവ് കുട്ടിയെ ബലം പ്രയോഗിച്ച് വീട്ടില്‍ നിന്ന് കൊണ്ട് പോയെന്ന് പരാതിയില്‍ പറയുന്നു. ഇടുക്കിയിലെ രണ്ടാം ഭാര്യയുടെ വീട്ടിലെത്തിച്ച കുട്ടിയെ ചെറിയ കാര്യങ്ങള്‍ക്ക് പോലും ക്രൂരമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.

കുട്ടിയെ വിട്ടുകിട്ടുന്നതിനായി മാതാവിന്റെ ബന്ധുക്കള്‍ കോടതിയെ സമീപിച്ചിരുന്നു.കുട്ടിയെ ഏറ്റുവാങ്ങിയ ശേഷമാണ് മര്‍ദനവിവരം അറിയുന്നത്. പുത്തന്‍തോപ്പ്  പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ച് ചികിത്സതേടി. ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതും കേസെടുത്തതും.