തിരുവാതിര കണ്ടു മടങ്ങുന്നതിനിടെ യുവാക്കൾ തമ്മിൽ തർക്കം; എയര്‍ഗണ്ണിൽ നിന്ന് വെടിയേറ്റു

കൊല്ലം കടയ്ക്കലില്‍ വാക്കുതര്‍ക്കത്തിനിടെ യുവാവിന് എയര്‍ഗണില്‍ നിന്ന് വെടിയേറ്റു. തിരുവനന്തപുരം കല്ലറ സ്വദേശി റഹീമിനാണ് വെടിയേറ്റത്. പ്രതി വിനീത് അറസ്റ്റിലായി. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ റഹീം അപകടനില തരണം ചെയ്തു.

ഇന്നലെ രാത്രി പത്തരയോടെ കടയ്ക്കല്‍ അഞ്ചുമലക്കുന്നിലാണ് സംഭവം. പാങ്ങോട് സ്വദേശി റഹീമും സുഹൃത്തുക്കളും

കടയ്ക്കല്‍ ക്ഷേത്രത്തിലെ തിരുവാതിര കണ്ട് മടങ്ങുകയായിരുന്നു. പ്രതി വിനീതിന്റെ വീടിന്റെ സമീപമെത്തിയപ്പോള്‍ ഇരൂകൂട്ടരും തമ്മില്‍തര്‍ക്കമുണ്ടായി. തുടര്‍ന്ന് എയര്‍ഗണ്‍ ഉപയോഗിച്ച് വിനീത് വെടിവയ്ക്കുകയായിരുന്നു. വിനീതിന്റെ വര്‍ക്ഷോപ്പില്‍ വാഹനം നന്നാക്കാന്‍ നല്കിയതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. 

എയര്‍ ഗണില്‍ നിന്നുളള പെല്ലറ്റ് തലയില്‍ തറച്ചതിനേത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച റഹീമിന്റെ ആരോഗ്യനില തൃപ്തികരമാണ്. രാവിലെ ശസ്ത്രക്രിയയിലൂടെ പെല്ലറ്റ് പുറത്തെടുത്തു. പുലര്‍ച്ചെ വീട്ടില്‍ നിന്നു കസ്ററഡിയിലെടുത്ത വീനീതിന്റെ അറസ്റ്റ് രേഖപ്പെടുത്തി. റഹീമിന്റെ ബൈക്ക് വിനീതിന്റെ കടയില്‍ ഒരാഴ്ചമുമ്പാണ് നല്കിയത്. നേരത്തെ ഉളള കടം തീര്‍ക്കാത്തതിനാല്‍ നന്നാക്കി നല്കിയില്ലെന്നാണ് വിവരം. ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ഗണ്‍ ഉപയോഗിച്ച് അടിക്കാന്‍ ഒാങ്ങിയപ്പോള്‍ വെടിപൊട്ടിയെന്നാണ് മൊഴി. കൃഷി നശിപ്പിക്കാനെത്തുന്ന മൃഗങ്ങളെ തുരത്താനാണ് എയര്‍ഗണ്‍ ഉപയോഗിച്ചിരുന്നതെന്നും വിനീത് പൊലീസിനോടു പറഞ്ഞു.