ഗ്യാസ് ഏജന്‍സി ഉടമയായ സ്ത്രീയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചതിനു തമിഴ്നാട്ടില്‍ രാഷ്ട്രീയ നേതാവ് അറസ്റ്റില്‍. തിരുച്ചിറപ്പള്ളിക്കു സമീപമുള്ള പെരുമ്പല്ലൂരിലെ അണ്ണാ ഡിഎംകെ നേതാവ് വിനോദാണു പിടിയിലായത്. കിടപ്പിലായ ഭര്‍ത്താവിനെ അപായപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു ബലാല്‍സംഗ ശ്രമം. വിഡിയോ റിപ്പോർട്ട് കാണാം.
തിരുച്ചിറപ്പള്ളിയിലെ അണ്ണാ ഡിഎംകെയുടെ പ്രമുഖ നേതാവും പെരമ്പല്ലൂര്‍ ടൗണ്‍ പ്രസിഡന്റുമായ എ.വിനോദാണ് പട്ടാപകല്‍ നഗരത്തിലെ ഗ്യാസ് ഏജന്‍സി ഓഫിസില്‍ കയറി യുവതിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചത്. ഇന്നലെ വൈകീട്ടാണു സംഭവം. ആളില്ലാത്ത തക്കം നോക്കി ഓഫിലെത്തിയ വിനോദ് ഉടമയായ സ്ത്രീയ തള്ളിതാഴെയിട്ടു ബലാല്‍സംഗത്തിനു ശ്രമിക്കുകയായിരുന്നു. അവിടെ നിന്നു രക്ഷപ്പെട്ട യുവതി സമീപത്തെ സ്റ്റേഷനിലെത്തി വിവരം പറഞ്ഞതോടെയാണു നേതാവിന്റെ ക്രൂരത പുറം ലോകം അറിഞ്ഞത്.
പുറത്തുപറഞ്ഞാല്‍ സ്ത്രീയെയും ഭര്‍ത്താവിനെയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയാണു വിനോദ് മടങ്ങിയത്. രാത്രി തന്നെ വിനോദിനെ താമസ സ്ഥലത്തു നിന്നു പൊലീസ് പിടികൂടി. ബലാല്‍സംഗം,അതിക്രമിച്ചു കടക്കല്‍,വധഭീഷണി തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. യുവതിയുടെ ഭര്‍ത്താവ് അസുഖം ബാധിച്ചു കിടപ്പിലാണ്. ഗ്യാസ് ഏജന്‍സി നടത്തിപ്പിലും മറ്റും സഹായിച്ചാണു വിനോദ് യുവതിയുമായി പരിചയത്തിലായത്. ഈബന്ധം മുതലെടുത്തായിരുന്നു അതിക്രമം. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തു നിരവധി ആളുകളില്‍ നിന്നു പണം തട്ടിയ കേസില്‍ ഈയിടെയാണ് ഇയാള്‍ ജാമ്യം നേടി പുറത്തിറങ്ങിയത്. എടപ്പാടി പളനിസാമി മുഖ്യമന്ത്രിയായിരുന്ന കാലത്ത് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു ജോലി വാങ്ങിനല്‍കാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്.