പരിചയം സ്ഥാപിച്ചു; ബൈക്കിൽ കയറ്റി ബസിൽ എത്തിച്ചു; മാനസിക പ്രശ്നങ്ങളുള്ള യുവതി നേരിട്ടത് ക്രൂരപീഡനം

കോഴിക്കോട് ചേവായൂരിൽ  മാനസിക പ്രശ്നങ്ങളുള്ള  യുവതിയെ നിർത്തിയിട്ട ബസിലെത്തിച്ചു ബലാത്സംഗം ചെയ്തു.  കുന്ദമംഗലം സ്വദേശികളായ ഗോപീഷ്, മുഹമ്മദ് ഷമീർ എന്നിവരെ ചേവായൂർ പൊലീസും സിറ്റി ക്രൈം സ്ക്വഡും ചേർന്ന് അറസ്റ്റ് ചെയ്തു. ഒരാൾ കൂടി പിടിയിലാകാനുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ്  സംഭവം. ചേവായൂർ സ്വദേശിയായ യുവതി  രക്ഷിതാക്കളോട് പിണങ്ങിയാണ് വൈകീട്ട്  വീടുവിട്ടിറങ്ങിയത്.  മുണ്ടിക്കൽത്താഴം വയൽ സ്റ്റോപ്പിനടുത്ത് വെച്ച് ബൈക്കിലെത്തിയ  പ്രതികൾ യുവതിയുമായി പരിചയം സ്ഥാപിച്ചു.  തുടർന്ന് ബസ് ഷെഡിൽ എത്തിക്കുകയായിരുന്നു.  വിഡിയോ റിപ്പോർട്ട് കാണാം. 

നിർത്തിയിട്ട ബസിൽ വെച്ച് യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു. തുടർന്ന് ഭക്ഷണം പാർസൽ വാങ്ങി നൽകിയതിന് ശേഷം  പ്രതികൾ  യുവതിയെ ബൈക്കിൽ കയറ്റി  കുന്ദമംഗലം ഓട്ടോ സ്റ്റാന്റിനടുത്ത് ഇറക്കിവിട്ടു.  രാത്രി വീട്ടിൽ തിരിച്ചെത്തിയ  യുവതിയിൽ നിന്നും  രക്ഷിതാക്കൾ നടന്ന സംഭവങ്ങൾ ചോദിച്ചറിയുകയായിരുന്നു. 

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സമീപ പ്രദേശങ്ങളിലെ സിസിടിവികൾ പൊലീസ്‌ പരിശോധിച്ചിരുന്നു.  യുവതിയെ വാഹനത്തിൽ കയറ്റി കൊണ്ടു പോകുന്ന ദൃശ്യങ്ങൾ ക്രൈം സ്ക്വാഡിന് ലഭിച്ചു.  ബസിൽ  ഫോറൻസിക് വിഭാഗം തെളിവെടുപ്പ് നടത്തി.