മൂവാറ്റുപുഴയില്‍ പരിശോധനയ്ക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥന് മര്‍ദനം

മൂവാറ്റുപുഴയിൽ അനധികൃത മദ്യവിൽപന പരിശോധിക്കാനെത്തിയ സിവിൽ എക്സൈസ് ഉദ്യോഗസ്ഥനെ മർദിച്ചതായി പരാതി. മുവാറ്റുപുഴ സിവിൽ എക്സൈസ് ഓഫീസറായ ജിഷ്ണു മനോജിനെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്. വെള്ളൂർക്കുന്നം ഐടിആർ ജംഗ്ഷനിലായിരുന്നു സംഭവം.

അനധികൃത മദ്യവിൽപ്പന ഉണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മഫ്തിയിൽ പരിശോധനക്കായി എത്തിയ ജിഷ്ണു മനോജ് സംശയം തോന്നിയ ആളെ പരിശോധിക്കുന്നതിനിടെയാണ്  മർദനം. അഞ്ചിലധികം ആളുകൾ ഉണ്ടായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥനാണെന്ന് അറിയിച്ചിട്ടും വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് ജിഷ്ണു പറഞ്ഞു.

അക്രമത്തിന് ശേഷം പ്രതികൾ വാഹനത്തിൽ കയറി രക്ഷപെട്ടു. കൈക്കും, കഴുത്തിനും, തലക്കും പരുക്കേറ്റ ജിഷ്ണുവിനെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.