പിതാവിനെ മരുന്നു വാങ്ങാൻ വിട്ടു; ശേഷം 14 കാരിയെ പീഡിപ്പിച്ചു; മന്ത്രവാദി പിടിയിൽ

കൊല്ലം: പോക്സോ കേസിൽ മന്ത്രവാദി പിടിയിൽ. മന്ത്രവാദ ചികിത്സയ്ക്ക് എത്തിയ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ അയത്തിൽ കല്ലുംതാഴം സാദത്ത് നഗർ–100എ റാഹത്ത് മൻസിലിൽ   വാടകയ്ക്കു താമസിച്ചിരുന്ന ഷാജഹാൻ (സബ്ജാൻ–41) ആണു കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 28നാണ് കേസിന് ആസ്പദമായ സംഭവം.

പിതാവിനൊപ്പം മന്ത്രവാദ ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിയെ പിതാവിനെ മരുന്നു വാങ്ങാനായി അയച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എസിപി ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു സൈബർ സിറ്റി സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണു മലപ്പുറത്തു നിന്ന് ഇയാൾ പിടിയിലായത്.

കിളികൊല്ലൂർ ഇൻസ്പെക്ടർ കെ.വിനോദിന്റെ നേതൃത്വത്തിൽ എസ്ഐമാരായ എ.പി.അനീഷ്, വി.എസ്.ശ്രീനാഥ്, താഹാ കോയ, പിആർഒ ജയൻ സക്കറിയ, എഎസ്ഐമാരായ സന്തോഷ് കുമാർ, ജിജു, വനിത സിപിഒ ലതിക, സിപിഒമാരായ ഷിഹാബുദീൻ, സാജ് എന്നിവരടങ്ങിയ സംഘമാണു പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.