14–കാരനെ പീഡനത്തിന് ഇരയാക്കി ജഡ്ജി; പോക്സോ ചുമത്തി അറസ്റ്റ്

കുട്ടികൾക്ക് മേലുള്ള അതിക്രമങ്ങളുടെ വാർത്തയാണ് രാജ്യത്ത് പലയിടത്ത് നിന്നും കേൾക്കുന്നത്. ഇപ്പോഴിതാ പതിനാലുകാരനെ പീഡിപ്പിച്ച കേസില്‍ രാജസ്ഥാനിൽ ജഡ്ജി അറസ്റ്റിലായിരിക്കുകയാണ്. അഴിമതി വിരുദ്ധ കോടതി പ്രത്യേക ജഡ്ജി ജിതേന്ദ്ര സിങ്ങിനെയാണ് പോക്‌സോ വകുപ്പുപ്രകാരം ഭരത്പുര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ജഡ്ജിയെ രാജസ്ഥാന്‍ ഹൈക്കോടതി കഴിഞ്ഞ മാസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ ജഡ്ജിയുടെ സഹായികളായ രണ്ടുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ജഡ്ജിയുടെ സ്റ്റെനോ അന്‍സുല്‍ സോണി, മറ്റൊരു ജോലിക്കാരന്‍ രാഹുല്‍ കത്താര എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. 

ടെന്നീസ് കളിസ്ഥലത്തുനിന്ന് പരിചയപ്പെട്ട ബാലനെ ജഡ്ജിയും ബന്ധുവും സഹായിയും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ അമ്മ പൊലീസില്‍ പരാതിപ്പെട്ടത്. പരാതി നല്‍കിയാല്‍ കള്ളക്കേസില്‍ കുടുക്കുമെന്നും, ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നും ജഡ്ജി ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ അമ്മ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.