ലഹരി നല്‍കി പെണ്‍കുട്ടിയെ പലവട്ടം പീഡിപ്പിച്ചു; 14 പോക്സോ കേസുകള്‍

ഒറ്റപ്പാലം സ്വദേശിനിയായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ലഹരി നൽകി പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സംരക്ഷണത്തിൽ കഴിയുന്ന പതിനേഴുകാരിയുടെ മൊഴി പരിഗണിച്ചാണ് ഒറ്റപ്പാലം പൊലീസ് 14 പോക്സോ കേസുകൾ റജിസ്റ്റർ ചെയ്തത്. നാല് ജില്ലകളിലെ സ്റ്റേഷന്‍ പരിധിയിലായി നടന്ന ചൂഷണം ഓരോന്നും പ്രത്യേകം അന്വേഷിക്കും. സംസ്ഥാനത്തെ നാല് ജില്ലകളിലായി ജൂൺ 21 മുതൽ ഓഗസ്റ്റ് 4 വരെയുള്ള കാലയളവിലായിരുന്നു പീഡനം. എംഡിഎംഎയും കഞ്ചാവും മദ്യവും ഉൾപ്പെടെ നൽകിയായിരുന്നു പീഡനമെന്നാണ് കേസ്. 

ജൂണിലാണ് കുട്ടിയെ വീട്ടിൽ നിന്നു കാണാതായത്. ബന്ധുക്കൾ നൽകിയ പരാതി പരിഗണിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിൽ ഓഗസ്റ്റിൽ തലസ്ഥാനത്തു നിന്നു പൊലീസ് കുട്ടിയെ കണ്ടെത്തി. പിന്നീട് പാലക്കാട്ടെ സിഡബ്ല്യുസിക്കു കൈമാറുകയായിരുന്നു. കൗൺസിലിങ്ങും മറ്റും പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണു പൊലീസ് കുട്ടിയിൽ നിന്നു വിശദമായ മൊഴിയെടുത്തത്. കേസുകൾ അതാതു പൊലീസ് സ്റ്റേഷനുകളിലേക്കു കൈമാറിയാകും തുടരന്വേഷണമെന്നാണു വിവരം. പതിനാലിടങ്ങളിലും പെണ്‍കുട്ടിയെ ചൂഷണത്തിന് ഇരയാക്കിയവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് കേസെടുത്തതിന് പിന്നാലെ ഇവരില്‍ പലരും മുങ്ങിയെന്നാണ് വിവരം. 

Minor girl from Ottapalam was molested