10 കിലോ മാത്രം തൂക്കം; നാളുകളായി പട്ടിണിയിൽ; നാലര വയസ്സുകാരി ‘കൂരമായി പീഡിപ്പിക്കപ്പെട്ടു’

മൂവാറ്റുപുഴ / കോട്ടയം ∙ മൂവാറ്റുപുഴയിൽ വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശികളുടെ കുടുംബത്തിലെ നാലര വയസ്സുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി സൂചന. കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയെ ഇന്നലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം  പരിശോധിച്ചു. കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിൽ പരുക്കുണ്ട്. കുഞ്ഞിന്റെ കുടലും മലാശയവും ചേരുന്ന ഭാഗത്ത് പൊട്ടിയിട്ടുണ്ട്. പീഡനം മൂലമാകാം ഈ ഭാഗത്ത് പരുക്കേറ്റതെന്നാണ് ഡോക്ടർമാരുടെ നിഗമനം. ശരീരത്തിൽ പല സ്ഥലങ്ങളിലും പരുക്കുണ്ട്. തുടയെല്ല് പൊട്ടിയ നിലയിലാണ്. ശുചിമുറിയിൽ വീണു പൊട്ടിയതെന്നാണ് മാതാപിതാക്കളുടെ മറുപടി. 

കുട്ടി ഏതാനും നാളായി പട്ടിണിയിലാണെന്നു ഡോക്ടർമാർ വിലയിരുത്തി. 10 കിലോയാണ് തൂക്കം. ഇതു ശരാശരിയിലും കുറവാണ്. കുഞ്ഞിന്റെ പൊട്ടിയ കുടൽ ഭാഗം കൊളോസ്റ്റമി ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തു. മുറിവുണങ്ങുന്നതിനും പനി നിയന്ത്രിക്കുന്നതിനുമുള്ള ചികിത്സയാണു നൽകുന്നത്.  

മൂവാറ്റുപുഴ പെരുമറ്റത്ത് വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശിയുടെ ആദ്യ ഭാര്യയിലുള്ള കുട്ടിക്കാണു പരുക്കേറ്റത്. എങ്ങനെയാണ് പരുക്കെന്നു സ്ഥിരീകരിച്ചിട്ടില്ല. പനിയും ഛർദിയും മൂലമാണ് കുഞ്ഞിനെ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിടി സ്കാൻ പരിശോധനയിലാണ് ആന്തരികാവയവങ്ങളിലെ മുറിവു കണ്ടത്. 

സംഭവത്തിൽ പ്രതിഷേധം ഉയർന്നതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. കുട്ടിയുടെ പിതാവിൽ നിന്നു ‌പൊലീസ് വിവരങ്ങൾ ശേഖരിച്ചു. ആന്തരികാവയവങ്ങളിൽ മുറിവുകൾ ഉണ്ടായത് പീഡനം മൂലമാണോയെന്നു പരിശോധിക്കുമെന്നു പൊലീസ് പറയുന്നു. ഇതിനായി കുട്ടിയിൽ നിന്നു വിവരങ്ങൾ ശേഖരിക്കണം. ഗുരുതരാവസ്ഥയിൽ തുടരുന്ന കുട്ടിയിൽ നിന്നു വിവരങ്ങൾ ശേഖരിക്കാൻ താമസമുണ്ടാകും.

കുഞ്ഞിനു കടുത്ത വയറുവേദനയുണ്ടായി വയറ്റിൽ നിന്നു രക്തം പോയതോടെ സന്നദ്ധസംഘടനയാണു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  അസം സ്വദേശിയുടെ മൂന്നര വയസ്സുള്ള രണ്ടാമത്തെ കുട്ടിക്കും വയറു വേദനയും അസ്വസ്ഥതകളും ഉണ്ട്. ഈ കുട്ടിയെയും പരിശോധനയ്ക്കു വിധേയമാക്കി.

നാലര വയസ്സുകാരിക്കും അനുജത്തിക്കും  വയറു വേദന അനുഭവപ്പെടാറുണ്ടായിരുന്നു എന്നാണു പിതാവിന്റെ മൊഴി. ആന്തരികാവയവങ്ങളിൽ അണുബാധയും പഴുപ്പും ഉണ്ടായതു കൊണ്ടാകാം ഇതെന്നാണു പൊലീസ് പറയുന്നത്. വീഴ്ചയിലെ ആഘാതം മൂലവും ആന്തരികാവയവങ്ങളിൽ ക്ഷതമുണ്ടായി അണുബാധ ഉണ്ടാകാം. പ്രകൃതിവിരുദ്ധ പീഡനമാണോ എന്നു ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

English Summary: Assamese girl critical, likely faced assault at Muvattupuzha home