പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയ ശേഷം പീഡനം; 21 പേര്‍ക്കെതിരെ കേസെടുത്തു

തൃശൂര്‍ ആളൂരില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ ഇരുപത്തിയൊന്നു പേരെ പ്രതി ചേര്‍ത്തു. പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയ ശേഷം യുവാവിന്‍റെ നേതൃത്വത്തിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് ബന്ധം സ്ഥാപിച്ച ശേഷം പീഡിപ്പിച്ചെന്നാണ് പരാതി. ആളൂര്‍ വി.ആര്‍.പുരം സ്വദേശി അരുണാണ് കേസിലെ മുഖ്യപ്രതി. പെണ്‍കുട്ടിയുടെ വീടിന്റെ ടറസിലാണ് ആദ്യം പീഡനത്തിനിരയായത്. പിന്നെ, പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴിനല്‍കി. 

കൂടുതല്‍ പ്രതികളും ആളൂര്‍ സ്വദേശികളാണ്. കൊച്ചിയിലേയും മലപ്പുറത്തേയും ചിലര്‍ പ്രതികളാണെന്ന് പൊലീസ് പറ‍ഞ്ഞു. പ്രതികളെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം അറിഞ്ഞിട്ടും വീണ്ടും ഇതു തുടരാന്‍ സൗകര്യം ഒരുക്കിയതില്‍ ബന്ധുക്കള്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്. പെണ്‍കുട്ടിയുടെ രഹസ്യമൊഴിയെടുത്തിട്ടുണ്ട്. ചില പ്രതികളെ കണ്ടാല്‍ തിരിച്ചറിയാമെന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിട്ടുള്ളത്. ഇതിനായുള്ള തിരിച്ചറിയല്‍ പരേഡും അടുത്ത ദിവസങ്ങളില്‍ നടക്കുമെന്ന് പൊലീസ് അറിയിച്ചു.