പീഡനക്കേസിൽ ജയിലിൽ; പിന്നാലെ ഇരയെ വിവാഹം ചെയ്തു; എന്നിട്ട് കൊന്നു

പീഡനക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ പ്രതി ഇരയെ കല്യാണം കഴിച്ചു. ആറുമാസങ്ങൾക്ക് ശേഷം അവളെ കൊലപ്പെടുത്തി. ഡൽഹി സ്വദേശിയായ രാജേഷാണ് ഭാര്യയെ കൊന്ന കേസിൽ പിടിയിലായിരിക്കുന്നത്. യുവതിയെ പീഡിപ്പിച്ച കേസിൽ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.

ജയിൽമോചിതനായ ശേഷം ഇരയായ പെൺകുട്ടിയെ ഇയാൾ തന്നെ വിവാഹം കഴിച്ചു. എന്നാൽ കല്യാണം കഴി‍ഞ്ഞ് ആറുമാസം പിന്നിടുമ്പോൾ അതേ യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ പിടിയിലാകുന്നത്. വിവാഹം കഴിക്കുമെന്ന ഉറപ്പ് കിട്ടിയപ്പോൾ യുവതി തന്നെ പരാതി പിൻവലിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നായിരുന്നു അന്ന് യുവതി നൽകിയ പരാതി. കല്യാണത്തിന് ശേഷം രാജേഷ് യുവതിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നു. കുറച്ച് ദിവസം സ്വന്തം വീട്ടിലേക്ക് പോയ യുവതിയെ ഇയാൾ തന്നെ തിരികെ വിളിക്കുകയായിരുന്നു. പിന്നീട് ദിവസങ്ങൾക്ക് ശേഷം യുവതിയെ കാണാതായി. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതോടെയാണ് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം കൊലപ്പെടുത്തി എന്ന് പ്രതി സമ്മതിക്കുന്നത്. യുവതിയുടെ ഫോൺ നമ്പറും ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് രാജേഷ് പിടിയിലാകുന്നത്.