യുവതിയുടെ മരണം കൊല?; കാണാതായ സഹോദരീ ഭർത്താവ് പിടിയിൽ

ആലപ്പുഴ ചേർത്തലയ്ക്കടുത്ത് കടക്കരപ്പള്ളിയിൽ സഹോദരി ഭർത്താവിന്റെ വീട്ടിൽ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം എന്ന് സംശയം. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ താത്കാലിക നഴ്സ് ഹരി കൃഷ്ണയാണ് മരിച്ചത്. യുവതിയുടെ മരണത്തിനുശേഷം കാണാതായ സഹോദരി ഭർത്താവ് രതീഷിനെ ബന്ധുവീട്ടില്‍ നിന്ന് വൈകിട്ട് പൊലീസ് പിടികൂടി.

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ താല്‍ക്കാലിക നഴ്സാണ് മരിച്ച ഹരികൃഷ്ണ. 25 വയസുണ്ട്. ഇന്നു പുലര്‍ച്ചെയാണ് സഹോദരി ഭർത്താവ് രതീഷിന്‍റെ  കടക്കരപ്പള്ളിയിലെ വീട്ടിൽ ഹരികൃഷ്ണയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനുശേഷം കാണാതായ രതീഷിനെ ചെങ്ങണ്ടയിലെ ബന്ധുവീട്ടില്‍ നിന്ന് വൈകിട്ട് പൊലീസ് പിടികൂടി. ഇയാളെ വിശദമായി ചോദ്യം ചെയ്തെങ്കില്‍ മാത്രമേ മരണം എങ്ങനെ സംഭവിച്ചു എന്ന് വ്യക്തമാകുകയുള്ളു. രതീഷിനെ കാണാതായതാണ് യുവതിയുടെ മരണം കൊലപാതകമാണെന്ന് സംശയമുയരാന്‍ കാരണം.

പോലീസ് പറയുന്നത് ഇങ്ങനെയാണ്. ഇന്നലെ വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ ഫോണിൽ കിട്ടാതായതോടെ ബന്ധുക്കൾ അന്വേഷണം തുടങ്ങി. സഹോദരി ഭർത്താവ് രതീഷ് ആണ് മിക്കപ്പോഴും യുവതിയെ വീട്ടിൽ കൊണ്ട് വിടാറുള്ളത്. രതീഷിനെയും ഫോണിൽ കിട്ടാതായതോടെ സംശയം ബലപ്പെട്ടു.  തുടര്‍ന്ന് പട്ടണക്കാട് പൊലീസില്‍ പരാതി നല്‍കി. പിന്നീട് ബന്ധുക്കൾ നടത്തിയ തിരച്ചിലിനൊടുവിൽ രതീഷിന്റെ അടച്ചിട്ട വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. എന്നാൽ രതീഷിനെ വീട്ടില്‍ കണ്ടില്ല. 

ഹരികൃഷ്ണയുടെ മൃതദേഹത്തില്‍ മുറിവുകളും മുറിക്കുള്ളില്‍ ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങളുമുണ്ട്. ഹരികൃഷ്ണയുമായുള്ള ബന്ധത്തെക്കുറിച്ച് രതീഷിനെ ചോദ്യം ചെയ്തെങ്കില്‍ മാത്രമേ വ്യക്തതവരൂ. ഫോൺ രേഖകൾ അടക്കം വിശദമായി പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്ന ഹരികൃഷ്ണയുടെ സഹോദരിക്ക് ഇന്നലെ രാത്രി ഡ്യൂട്ടിയുണ്ടായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് പട്ടണക്കാട് പോലീസ്  പറഞ്ഞു.