ജോഷിവധം: നാലുപേര്‍ അറസ്റ്റില്‍; ആറുപേർക്കായി തിരച്ചിൽ

തിരുവനന്തപുരം കവലയൂരില്‍ കുപ്രസിദ്ധ ഗുണ്ട ജോഷിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാലുപേരെ അറസ്റ്റു ചെയ്തു. കവലയൂര്‍ സ്വദേശികളായ ശ്രീജിത്ത്, മണി,ബാബു,ബൈജു എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെയാണ് പത്തംഗസംഘം ജോഷിയെ വെട്ടിക്കൊലപ്പെടുത്തിയത്. 

കഞ്ചാവ് ഇടപാടുമായി ബന്ധപ്പെട്ട് പ്രതികളും ജോഷിയും തമ്മിലുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറയുന്നു. നേരത്തെയും നിരവധിത്തവണ ജോഷിയെ കൊലപ്പെടുത്താനുള്ള പദ്ധതി പ്രതികള്‍ക്കുണ്ടായിരുന്നു. എന്നാല്‍ പലപ്പോഴും പാളിയ ഗൂഡാലോചനയാണ് ഒടുവില്‍ കൊലപാതകത്തിലെത്തിയത്. 

പിടികൂടിയ നാലുപേര്‍ക്കു പുറമേ ആറു പേര്‍ കൂടി സംഘത്തിലുണ്ടായിരുന്നു. ഇവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഉര്‍ജിതമാക്കിയിട്ടുണ്ട്. പിടിയിലായവരും നേരത്തെ നിരവധി കേസുകളില്‍ പ്രതിയായവരാണ്. കൊലപാതകം, മോഷണം, കവര്‍ച്ച , കഞ്ചാവു കൈമാറ്റം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട ജോഷിയും. ഞായറാഴ്ച രാവിലെയാണ് പത്തംഗസംഘം ജോഷിയെ വെട്ടിക്കൊലപ്പെടുത്തിയത്. 

ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു കൊലപാതകം . കൈക്കും, കാലിനും , നെഞ്ചത്തും വെട്ടേറ്റ ജോഷി നിലത്തു വീണു. സമീപത്തുള്ളവരാണ് ആക്രമണ വിവരം പൊലീസിനെ അറിയിച്ചത്. ഗുരുതരമായി പരുക്കേറ്റ ജോഷിയെ പൊലീസെത്തി സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.