മകളെ ബലാൽസംഗം ചെയ്തു; പ്രതിയുടെ വീട്ടിൽ കയറി 6 പേരെ കൊന്ന് അച്ഛന്റെ പ്രതികാരം

മകളെ ബലാൽസംഗം ചെയ്ത പ്രതിയുടെ വീട്ടിൽ കയറി അയാളുടെ കുടുംബത്തിലെ ആറുപേരെ കൊന്ന് ഇരയുടെ പിതാവ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഒരു കുടുംബത്തിലെ ആറുപേരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഒരു പുരുഷൻ മൂന്ന് സ്ത്രീകൾ രണ്ട് വയസും ആറുമാസവും പ്രായമുള്ള കുഞ്ഞ​ുങ്ങൾ എന്നിവരെയാണ് ഇയാൾ കൊലപ്പെടുത്തിയത്. പുല്ലു വെട്ടാൻ ഉപയോഗിക്കുന്ന ആയുധം കൊണ്ടാണ് ആറുപേരെയും കൊലപ്പെടുത്തിയത്. നാട്ടുകാർ വിവരം അറിയച്ചതിനെ തുടർന്ന് പൊലീസ് എത്തുമ്പോൾ ചോരയിൽ കുളിച്ച് നിൽക്കുന്ന പ്രതിയെയാണ് കണ്ടത്. 

ഇന്ന് രാവിലെ ആറുമണിയോടെയാണ് വീട്ടിൽ അതിക്രമിച്ച് കയറിയ ഇയാൾ വീട്ടുകാരെ കൊന്നുതള്ളിയത്. അയൽവാസികളായ രണ്ടു കുടുംബങ്ങൾ തമ്മിൽ ചില പ്രശ്നങ്ങൾ നിലനിന്നിരുന്നതായും നാട്ടുകാർ പറയുന്നു. 2018ൽ തുടങ്ങിയ പ്രശ്നങ്ങളാണ് ഇപ്പോൾ കൂട്ടക്കൊലയിൽ എത്തിയത്. പ്രതിയുടെ മകളെ കൊല്ലപ്പെട്ട കുടുംബത്തിലുള്ള വിജയ് എന്ന വ്യക്തി ബലാൽസംഗം ചെയ്തതായി പരാതി ഉയർന്നിരുന്നു. അന്ന് ഇത് കേസാവുകയും ചെയ്തു. 

ഇതിന് പിന്നാലെ രണ്ടു കുടുംബങ്ങളും തമ്മിൽ കടുത്ത ശത്രുതയിലായിരുന്നു. പ്രതിയായിരുന്ന വിജയ്​യുടെ ഭാര്യയും കുട്ടികളും അച്ഛനും ആന്റിമാരുമാണ് ഇപ്പോൾ കൊല്ലപ്പെട്ടിരിക്കുന്നത്. വിജയ് സംഭവസമയം വീട്ടിൽ ഇല്ലായിരുന്നു.