മകളെ പ്രണയിച്ച് വഞ്ചിച്ചു; കാമുകന്‍റെ വീട്ടിലെ 6 പേരെ കൂട്ടക്കൊല ചെയ്ത് പിതാവ്

മകളെ പ്രണയംനടിച്ച് വഞ്ചിച്ച യുവാവിന്‍റെ വീട്ടില്‍കയറി ആറുപേരെ വെട്ടിക്കൊന്ന് പിതാവ്. ആന്ധ്രാപ്രദേശിലെ ജൂടാഡ ഗ്രാമത്തിലാണ് നടുക്കുന്ന കൂട്ടക്കൊല നടന്നത്. ആക്രമണത്തില്‍ പിഞ്ചുകുഞ്ഞടക്കം വെട്ടേറ്റുമരിച്ചു. പ്രതി കൊല്ലാന്‍ ലക്ഷ്യമിട്ട യുവാവ് ഈസമയം വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ ഇയാള്‍ രക്ഷപെട്ടു. സംഭവശേഷം കടന്നുകളഞ്ഞ പ്രതിയെ പിന്നീട് പൊലീസ് കസ്റ്റിയിലെടുത്തു. 

മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം ആറുപേരെയാണ് അയല്‍വാസി വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെ: ജുട്ടഡ സ്വദേശിയായ അപ്പാലരാജുവിന്‍റെ മകള്‍ അയല്‍ക്കാരനായ വിജയുമായി ഏറെനാളായി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് നേരത്തെ വാഗ്ദാനവും നല്‍കിയതാണ്. എന്നാല്‍, പിന്നീട് വിജയും പ്രതിയുടെ മകളും തമ്മില്‍ അകല്‍ച്ചയിലായി. പ്രണയബന്ധം അവസാനിപ്പിച്ച വിജയ് മറ്റൊരു യുവതിയെ വിവാഹംചെയ്ത് വിജയവാഡയിലേക്ക് കുടുംബമടക്കം താമസംമാറി. 

എന്നാല്‍, കഴിഞ്ഞദിവസം ഇവര്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ജുട്ടാഡയിലെ വീട്ടിലെത്തി. ഇക്കാര്യം അറിഞ്ഞ പ്രതി അപ്പാലരാജു മകളെ വഞ്ചിച്ച യുവാവിനെ വകവരുത്താന്‍ തീരുമാനിച്ചു. വെട്ടുകത്തിയുമായി വീട്ടിലെത്തിയ പ്രതി വിജയ് യെ തിരഞ്ഞെങ്കിലും ഇയാള്‍ വീട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്ന് യുവാവിന്‍റെ വീട്ടിലുണ്ടായിരുന്ന എല്ലാവരെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.  രമണ, ഉഷാറാണി, രമാദേവി, അരുണ എന്നിവരും, രണ്ടുവയസുകാരനും, രണ്ടുമാസം മാത്രം പ്രായമുളള കുഞ്ഞുമാണ് ദാരുണമായി കൊല്ലപ്പെട്ടത്.